വൈക്കം ∙ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ വീരസ്മരണകളുണർത്തി 603 ദിവസം നീളുന്ന ആഘോഷച്ചടങ്ങളുകൾ വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യാതിഥിയായിരുന്നു.
വൈക്കം സത്യഗ്രഹം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണെന്ന് എം.കെ.സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തെ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രചോചനമായത് വൈക്കം സത്യഗ്രഹമാണ്. ഭിന്നിപ്പിന്റെ ശക്തികള്‍ക്ക് കരുത്തുകൂടുന്ന കാലത്ത് കൂടൂതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വൈക്കം സത്യഗ്രഹം കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിച്ചുനിന്നുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുകൂടുമെന്ന സന്ദേശമാണ് വൈക്കം സത്യഗ്രഹം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മില്‍ സമരകാലത്തുണ്ടായ ഐക്യം വരുംകാലത്തും തുടരും. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ഊഷ്മളമായ സൗഹാര്‍ദ അന്തരീക്ഷം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ.സ്റ്റാലിനും പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. വൈക്കം കായലോരത്തു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. 15,000 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് തയാറാക്കിയിരുന്നത്. തമിഴ്നാട്ടിൽനിന്നു മാത്രം 80 ബസുകളിൽ ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തി. 1000 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
English Summary: Vaikom Satyagraha Centenary Celebrations