ADVERTISEMENT

കൊച്ചി∙ തിരുവോണ സദ്യ മുടക്കിയതിന് കൊച്ചിയിലെ ഹോട്ടലുടമ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് ഉത്തരവ്. എറണാകുളം മെയ്സ് റസ്റ്ററന്‍റിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടത്. നഷ്ടപരിഹാരമായി 40,000 രൂപയും സദ്യയ്ക്കായി കൈപ്പറ്റിയ തുകയും പരാതിക്കാരിക്കു നല്‍കണമെന്നാണ് ഉത്തരവ്.

2021 തിരുവോണ നാളിലാണ് കേസിനാസ്പദമായ സംഭവം. വൈറ്റില സ്വദേശിനി ബിന്ധ്യ സുൽത്താൻ, മെയ്സ് റസ്റ്ററന്‍റില്‍ സ്പെഷല്‍ ഓണസദ്യ ബുക്ക് ചെയ്തിരുന്നു. അഞ്ച് പേര്‍ക്കുള്ള സദ്യയ്ക്ക് 1295 രൂപയും നൽകി. ഉച്ചയ്ക്ക് ഊണും കറികളും പായസവും അടക്കം വീട്ടിലെത്തിക്കുമെന്നായിരുന്നു ഹോട്ടലധികൃതരുടെ വാഗ്ദാനം. മൂന്നു മണി വരെ കാത്തിട്ടും സദ്യ എത്തിയില്ല. ഹോട്ടല്‍ ഉടമയെ അടക്കം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് കുടുംബം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതിക്കാരി നൽകിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 9% പലിശ സഹിതം ഒരു മാസത്തിനകം എതിർകക്ഷി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി വിധിച്ചു. ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരികമായ ബന്ധമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

എതിർകക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റം പരാതിക്കാരിക്കും കുടുംബത്തിനും മനോവിഷമമുണ്ടാക്കിയെന്നും സദ്യ എത്തിക്കാൻ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. ഹോട്ടല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. നിയമനടപടികളുടെ ഒരു ഘട്ടത്തിലും ഹോട്ടലുടമ സഹകരിച്ചിട്ടില്ല.

English Summary: Consumer Court ordered restaurant to pay Rs. 40,000 compensation for non delivery of onam sadya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com