സുപ്രിയ എൻസിപി നേതൃത്വത്തിലേക്ക്, വര്‍ക്കിങ് പ്രസിഡന്റായേക്കും; അജിത്തിന് സംസ്ഥാനങ്ങളുടെ ചുമതല
Mail This Article
ന്യൂഡൽഹി∙ എൻസിപി അധ്യക്ഷസ്ഥാനത്തുനിന്ന് ശരദ് പവാർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിനു പിന്നാലെ, മകൾ സുപ്രിയ സുളെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായേക്കുമെന്ന് സൂചന. അജിത് പവാറിന് സംസ്ഥാനങ്ങളുടെ ചുമതല നൽകുമെന്നാണ് വിവരം. പിൻഗാമിയെ തിരഞ്ഞെടുക്കാൻ പവാർ നിശ്ചയിച്ച ഉന്നത സമിതിയുടെ യോഗം നാളെ േചരാനിരിക്കെയാണ് സുപ്രിയ വർക്കിങ് പ്രസിഡന്റാകുമെന്ന സൂചനകൾ പുറത്തുവരുന്നത്.
രാജി തീരുമാനം പിൻവലിക്കുന്ന കാര്യത്തിൽ ശരദ് പവാറിനു മേൽ സമ്മർദ്ദം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധവുമുണ്ട്. രാജിയിൽ മനംനൊന്ത് മുൻമന്ത്രി ജിതേന്ദ്ര ആവാഡ് ദേശീയ ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ചിരുന്നു. അതേസമയം, രാജിക്കാര്യത്തിൽ ശരദ് പവാർ അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നും അതിനാൽ പിൻഗാമിയെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നുമാണ് മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിന്റെ നിലപാട്.
അതിനിടെ, പവാറിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന മകൾ സുപ്രിയ സുളെയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. എൻസിപി അധ്യക്ഷസ്ഥാനത്തു നിന്നുള്ള ശരദ് പവാറിന്റെ രാജി പ്രഖ്യാപനത്തിനു പിന്നാലെ എൻസിപിയിൽ അനൗദ്യോഗിക കൂടിയാലോചനകളുമായി മുതിർന്ന പാർട്ടി നേതാക്കൾ സജീവമാണ്. ദക്ഷിണ മുംൈബയിലെ വൈ.ബി. ചവാൻ സെന്ററിലെ ഓഫിസിൽ പതിവുപോലെ എത്തിയ പവാറിനോട് രാജി പിൻവലിക്കണമെന്ന ആവശ്യവുമായി നേതാക്കൾ ഇന്നലെയും തടിച്ചുകൂടിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. എന്നാൽ, ഉന്നതതല സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്നു മാത്രമാണ് പവാർ സൂചിപ്പിച്ചത്.
English Summary: Supriya Sule to NCP leadership