ADVERTISEMENT

ലണ്ടൻ ∙ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണം ലോകം ഉറ്റുനോക്കുമ്പോൾ, രാജകുടുംബത്തെ കുറിച്ചാണ് ബ്രിട്ടനിലെ ചർച്ചകൾ. സ്വദേശത്തെയും വിദേശത്തെയും ആയിരക്കണക്കിന് അതിഥികൾക്കിടയിലും ഹാരി രാജകുമാരനാണു താരമായത്. രാജകീയപദവികൾ ഉപേക്ഷിച്ച ഹാരി, പിതാവിന്റെ കിരീടധാരണത്തിന് എത്തിയതു ശ്രദ്ധേയമായി.

കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കാണ് ഹാരി എത്തിയത്. ഭാര്യ മേഗൻ മർക്കൽ കൂടെ ഇല്ലാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടിഷ് രാജകുടുംബത്തെ വിവാദകേന്ദ്രമാക്കി വിട പറഞ്ഞ ഡയാന രാജകുമാരിയുടെ ഇളയമകനാണ് ഹാരി. ജ്യേഷ്ഠൻ വില്യം രാജകുമാരനും ഹാരിക്കും കിരീടധാരണത്തിൽ ഒരേ പ്രാധാന്യമല്ല നൽകിയിരിക്കുന്നത്. ചടങ്ങിനെത്തിയ ഇരുവരും പരസ്പരം ഒരുവാക്കു പോലും സംസാരിച്ചില്ലെന്നാണ് റിപ്പോർട്ട്. രാജകീയപദവികൾ ഉപേക്ഷിച്ച് യുഎസിലെ കലിഫോർണിയയിലാണ് ഹാരിയും മേഗനും താമസിക്കുന്നത്.

ഈയിടെ പുറത്തിറങ്ങിയ ഹാരിയുടെ ആത്മകഥയിൽ രാജകുടുംബത്തിനെതിരായ വിമർശനങ്ങൾ വിവാദമായിരുന്നു. രാജകീയ പദവികൾ ഉപേക്ഷിച്ചെങ്കിലും ഹാരിയുടെയും മേഗന്റെയും മക്കളും രാജകീയ വിശേഷണം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മക്കളായ ആർച്ചി (3), ലിലിബെറ്റ് (1) എന്നിവരുടെ മാമോദീസ വിവരം അറിയിക്കവേയാണ് ഇരുവരുടെയും പേരുകൾക്കൊപ്പം രാജകുമാരൻ, രാജകുമാരി എന്നു ചേർത്തു ഹാരിയും മേഗനും പ്രഖ്യാപനം നടത്തിയത്. ഹാരി എഴുതിയ ആത്മകഥ ‘സ്പെയർ’ വിൽപനയിൽ റെക്കോർഡിട്ട് മുന്നേറുകയാണ്.

English Summary: Prince Harry arrives at Westminster Abbey ahead of King Charles' coronation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com