പ്രണയത്തില്‍നിന്ന് പിന്മാറാൻ വിസമ്മതിച്ചു; ആലുവയിൽ കോളജ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം
Mail This Article
ആലുവ∙ പ്രണയത്തില്‍നിന്ന് പിന്മാറാത്തതിന് ആലുവയില്‍ കോളജ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. പെണ്‍കുട്ടിയുടെ അമ്മാവന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. താടിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ യുവാവ് കിടപ്പിലായിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
ആലുവ യുസി കോളജ് വിദ്യാര്‍ഥിയായ തൗഫീഖും ഇതേ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും പ്രണയത്തിലായിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവിന്റെ നിര്‍ദേശപ്രകാരം ക്രൂരമര്‍ദനം നടന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ മാസം ഇരുപത്തിനാലിന് വൈകീട്ട് ആലുവ എടത്തലയിലെ വീട്ടില്‍നിന്ന് തൗഫീഖിനെ ബലമായി കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു മര്‍ദനം. ആദ്യം കാറിലിട്ട് മര്‍ദിച്ചു. തുടര്‍ന്ന് കളമശേരിയിലെ ലോഡ്ജിലും, ആളൊഴിഞ്ഞ പറമ്പിലുമെത്തിച്ച് മര്‍ദിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
വീട്ടുകാര്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പാതിരാത്രിക്ക് വീടിനു സമീപം ഇറക്കിവിട്ടുവെന്നും തൗഫീഖ് പറയുന്നു. താടിയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ട്. ആക്രമണമുണ്ടായ ദിവസം മുതല്‍ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും എടത്തല പൊലീസ് പറയുന്നു.
English Summary: College student brutally beaten for not backing down from love