ആറു പേർക്ക് പുതുജീവിതം നൽകി സാരംഗ്; ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണാ ജോർജ്
Mail This Article
തിരുവനന്തപുരം∙വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് (16) ആദരാഞ്ജലി അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മസ്തിഷ്‌ക മരണമടഞ്ഞ സാരംഗ് 6 പേര്‍ക്കാണ് പുതുജീവിതമായത്. ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബി.ആർ.സാരംഗ് (16) അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെയാണു ബുധനാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചത്. കരവാരം വഞ്ചിയൂർ നടക്കാംപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനായ സാരംഗ് കഴിഞ്ഞ 6 നു വൈകിട്ട് 3 ന് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്തായിരുന്നു അപകടം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് എസ്എസ്എല്‍സി ഫലം വരുമ്പോള്‍ സാരംഗ് നമ്മോടൊപ്പമില്ല. 6 പേര്‍ക്ക് പുതുജീവിതം നല്‍കി തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം നല്‍കിയത്. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണ്.
English Summary: Health Ministers condolences in Sarang's Death