ADVERTISEMENT

കൊച്ചി∙ സെലക്ഷന്‍ ട്രയല്‍സ് തടസ്സപ്പെടുത്തിയതില്‍ പി.വി.ശ്രീനിജന്‍ എംഎല്‍എക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് നിയമനടപടി സ്വീകരിച്ചാല്‍ പൂര്‍ണപിന്തുണ നല്‍കാന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനം. കരാര്‍ ഒപ്പിട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പരാതിയില്ലെന്നിരിക്ക, അനാവശ്യമായി മൂന്നാമതൊരാള്‍ എന്തിന് ഇടപെടണമെന്നാണ് സ്പോര്‍ട്സ് കൗണ്‍സിൽ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണത്തിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയാറായിട്ടില്ലെങ്കിലും നിയമവഴി സ്വീകരിക്കുന്നതുള്‍പ്പെടെ ക്ലബ് ആലോചിക്കുന്നുണ്ട്. മുന്‍പും ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന്‍ ട്രയല്‍സ് ശ്രീനിജിന്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച, കൊച്ചി പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ അണ്ടർ–17 സിലക്‌ഷൻ ട്രയൽസാണ് പി.വി.ശ്രീനിജിൻ എംഎൽഎ തടസ്സപ്പെടുത്തിയത്. പനമ്പിള്ളി നഗർ ഗവ.എച്ച്എസ്എസിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൗണ്ട്. ഗ്രൗണ്ടിന്റെ ഗേറ്റ് പി.വി.ശ്രീനിജിൻ എംഎൽഎ പൂട്ടിയിട്ടതോടെ നാലു മണിക്കൂറിലേറെ വൈകിയാണ് സിലക്‌ഷൻ നടപടികൾ തുടങ്ങിയത്.

സിപിഎമ്മിന്റെ കുന്നത്തുനാട് എംഎൽഎയായ ശ്രീനിജിനാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റ്. ജില്ലാ സ്പോർട്സ് കൗൺസിലിനു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഒക്ടോബർ മുതലുള്ള ഗ്രൗണ്ട് വാടക നൽകാനുള്ളതിനാലാണു ഗേറ്റ് പൂട്ടിയിട്ടതെന്നാണു ശ്രീനിജിന്റെ വാദം. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ കരാർ തങ്ങളുമായിട്ടാണെന്നും ഈ മാസം വരെയുള്ള വാടക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പിന്നാലെ വ്യക്തമാക്കി. ഇതോടെ സംസ്ഥാന–ജില്ലാ സ്പോർട്സ് കൗൺസിലുകൾ തമ്മിലുള്ള അധികാരത്തർക്കവും പുറത്തുവന്നു.

ടി.പി ദാസന്‍ സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ ഒപ്പിട്ടതാണ് പനമ്പള്ളി നഗറിലെ പരിശീലനവേദിയുടെ കാര്യത്തിലുള്ള ധാരണാപത്രം. പീന്നീട് മേഴ്സികുട്ടനും തുടര്‍ന്ന് യു.ഷറഫലിയും അധ്യക്ഷപദവിയിലെത്തിയപ്പോഴും കാരാര്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ എംഎല്‍എ കൂടിയായ എറണാകുളം ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി.ശ്രീനിജന്റെ അനാവശ്യ ഇടപെടല്‍ സ്പോര്‍ട്സ് കൗണ്‍സിലിനാകെ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെലക്ഷന്‍ ട്രയല്‍ തടസ്സപ്പെടുത്തിയതില്‍ ബ്ലാസ്റ്റേഴ്സ് നിയമനടപടി സ്വീകരിച്ചാല്‍ അതിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ശ്രീനിജന്റെ പ്രവര്‍ത്തിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയും അതൃപ്തിയിലാണ്.

English Summary: Kerala Sports Council Will Support Legal Action Against PV PV Sreenijin MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com