ADVERTISEMENT

കൊച്ചി∙ നഗരസഭയുടെ ഉടമസ്ഥതയിലുള്ള എറണാകുളം മാര്‍ക്കറ്റില്‍ നിന്നുള്ള ജൈവമാലിന്യ ശേഖരണത്തില്‍ നിന്നും നഗരസഭ പിന്മാറി. കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറാനാണ് കച്ചവടക്കാര്‍ക്ക് നഗരസഭ നല്‍കിയ നിര്‍ദേശം. എന്നാല്‍ നഗരസഭ മാലിന്യം നീക്കിയില്ലെങ്കില്‍ മാര്‍ക്കറ്റിലെ കടകള്‍ അടച്ചിടാനുള്ള നീക്കത്തിലാണ് കച്ചവടക്കാരുടെ സംഘടന.

കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി എറണാകുളം മാര്‍ക്കറ്റിന്റെ നവീകരണം നടത്തുന്നതിനാല്‍ താല്‍ക്കാലികമായി തയാറാക്കി നല്‍കിയിരിക്കുന്ന സ്റ്റാളുകളിലാണ് 213 കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഉപയോഗശൂന്യമായ പച്ചക്കറികള്‍ കൊണ്ടിടുന്നതിനുള്ള യാര്‍ഡ് പോലും ഇല്ലാത്തതിനാല്‍ കടകള്‍ക്ക് മുന്‍പില്‍ തന്നെയാണ് ഇവ സൂക്ഷിക്കുന്നത്.

അഴുകിയ പച്ചക്കറികള്‍ നീക്കിയില്ലെങ്കില്‍ ഇവിടെ കച്ചവടം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാകും. സ്വകാര്യ ഏജന്‍സിക്ക് കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ പച്ചക്കറി മാലിന്യം കൈമാറണമെങ്കില്‍ ഈ ഇനത്തില്‍ മാത്രം ആറ് ലക്ഷം രൂപ കച്ചവടക്കാര്‍ക്ക് മാസം ചെലവ് വരും. ഇരുപത് ലോഡ് പച്ചക്കറിയാണ് ദിവസേന ഇവിടെയെത്തുന്നത്. അതില്‍ രണ്ട് ലോഡ് അഴുകിയ പച്ചക്കറികളായിരിക്കും. ഇരുപതിനായിരം രൂപ ഒരു ദിവസത്തെ മാലിന്യം നീക്കം ചെയ്യാന്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കേണ്ടി വരും.

നഗരസഭയ്ക്ക് യൂസര്‍ ഫീ നല്‍കാന്‍ കച്ചവടക്കാര്‍ തയാറാണ്. പക്ഷേ സ്വകാര്യ ഏജന്‍സിയെ ഇവര്‍ സ്വാഗതം ചെയ്യുന്നില്ല. യൂസേഴ്സ് ഫീ കൈപ്പറ്റി നഗരസഭ തന്നെ മാര്‍ക്കറ്റിലെ കടകളില്‍ നിന്നുള്ള ജൈവമാലിന്യം ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ കടകള്‍ അടച്ചിടുമെന്നാണ് മുന്നറിയിപ്പ്.

 

English Summary: Waste management crisis in Kochi vegetable market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com