ADVERTISEMENT

മുംബൈ∙ ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഓർഡിനൻസ് തടയാൻ ആം ആദ്മി പാർട്ടിയെ (എഎപി) സഹായിക്കുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാഗ്ദാനം ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി രാജ്യസഭാംഗങ്ങളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ഡൽഹി മന്ത്രി അതിഷി എന്നിവരോടൊപ്പം താക്കറെയുടെ മുംബൈയിലെ വസതിയായ ‘മാതോശ്രീ’യിൽ വച്ചായിരുന്നു കേജ്‍രിവാൾ കൂടിക്കാഴ്ച നടത്തിയത്.

പാർലമെന്റിൽ തങ്ങളെ പിന്തുണയ്ക്കുമെന്ന് ഉദ്ധവ് താക്കറെ വാഗ്ദാനം ചെയ്തതായി കേജ്‌രിവാൾ പറഞ്ഞു. രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാനാണ് ഒത്തുചേർന്നതെന്ന് താക്കറെ പറഞ്ഞു. തങ്ങളെ പ്രതിപക്ഷ പാർട്ടികൾ എന്ന് വിളിക്കേണ്ടതില്ലെന്ന് കരുതുന്നുവെന്ന് പറഞ്ഞ താക്കറെ, കേന്ദ്രത്തെയാണ് ‘പ്രതിപക്ഷം’ എന്നു വിളിക്കേണ്ടതെന്നും അവർ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും ആരോപിച്ചു. കേന്ദ്ര ഓർഡിനൻസിനെതിരായ എഎപിയുടെ പോരാട്ടത്തിന് പിന്തുണ ശേഖരിക്കുന്നതിനായുള്ള രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി, ചൊവ്വാഴ്ച കേജ്‌രിവാളും ഭഗവന്ത് മാനും കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൽഹിയിൽ ഗ്രൂപ്പ്-എ ഓഫിസർമാരുടെ സ്ഥലംമാറ്റത്തിനും നിയമനത്തിനുമായുള്ള പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസ് കേന്ദ്ര സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവതരിപ്പിച്ചത്. ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ മാസം 11ന് ഏകകണ്ഠമായി വിധിച്ചിരുന്നു. ഈ വിധിയെ മറികടക്കാനാണു വെള്ളിയാഴ്ച രാത്രി കേന്ദ്ര സർക്കാർ അപ്രതീക്ഷിതമായി ഓർഡിനൻസ് ഇറക്കിയത്.

English Summary: Arvind Kejriwal Meets Uddhav Thackeray To Seek Support Against Centre's Ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com