വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: സ്വപ്ന കോടതിയിൽ ഹാജരായി
Mail This Article
തിരുവനന്തപുരം∙ വ്യാജ ബിരുദക്കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന കോടതിയിൽ ഹാജരായി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് ഹാജരായത്. കേസ് 29ലേക്ക് മാറ്റി.
സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. സ്പേയ്സ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിനു (പിഡബ്ല്യുസി) കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്ന നിലപാടിലാണ് പിഡബ്ല്യുസി.
19,06,730 രൂപയാണ് ഐടി വകുപ്പ് സ്വപ്നയുടെ ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
English Summary: Swapna Suresh fake degree certificate case updates