പാർലമെന്റ് മന്ദിരം ഉദ്ഘാടനം: ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും
Mail This Article
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം സംബന്ധിച്ച ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യണമെന്ന ഹർജിയാണ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് പരിഗണിക്കുക. സുപ്രീംകോടതി അഭിഭാഷകൻ സി.ആർ. ജയ സുകിൻ ആണ് ഹർജി ഫയൽ ചെയ്തത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ നിരവധിപ്പേർ പ്രതിഷേധം അറിയിച്ചു. രാജ്യത്തിന്റെ പ്രഥമപൗരയുടെയും സാധാരണക്കാരന്റെയും അവസ്ഥ ഒന്നുതന്നെയാണെന്നാണ് സംവിധായകൻ പാ രഞ്ജിത്ത് ട്വിറ്ററിൽ കുറിച്ചത്.
രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനചടങ്ങു ബഹിഷ്കരിക്കാൻ കോൺഗ്രസ്, തൃണമൂൽ എന്നിവയടക്കമുള്ള 19 പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുണ്ട്.
പുതിയ പാർലമെന്റ് മന്ദിരം 28ന് 12ന് രാജ്യത്തിനു സമർപ്പിക്കും. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക.
English Summary: Supreme Court to hear plea seeking inauguration of new Parliament building by President