കോൺഗ്രസിന്റേത് കാപട്യം; പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുക്കും: കുമാരസ്വാമി
Mail This Article
ബെംഗളൂരു ∙ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ കാപട്യമെന്ന് വിശേഷിപ്പിച്ച് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്തേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്ന വാദം ഉന്നയിച്ചാണ് ചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിരിക്കുന്നത്. ചില സമുദായങ്ങളെ പ്രീതിപ്പെടുത്തി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള നീക്കമാണ് ബഹിഷ്കരണത്തിന് കാരണമെന്ന് കുമാരസ്വാമി പറഞ്ഞു.
‘‘ഇത് കോൺഗ്രസിന്‍റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പണം ഉപയോഗിച്ചല്ല പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം. നികുതിദായകരുടെ പണമാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഛത്തീസ്ഗഡിൽ നിയമസഭാ മന്ദിരത്തിന് തറക്കല്ലിട്ടത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ്. അല്ലാതെ ഗവർണറല്ല.
2005 ൽ കർണാടകയിൽ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന എൻ.ധരംസിങ്ങാണ് വിധാൻസൗധ ഉദ്ഘാടനം ചെയ്തത്. അല്ലാതെ ഗവർണർ അല്ല. ഈ ഇരട്ടത്താപ്പ് വിവിധ സമുദായങ്ങളുടെ വോട്ട് നേടുന്നതിനാണ്. ഗോത്ര വർഗക്കാരിയായ വനിതയെ ബഹുമാനിച്ചിരുന്നെങ്കിൽ എന്തിനാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് എതിർ സ്ഥാനാർഥിയെ നിർത്തിയത്? എന്തിനാണ് യശ്വന്ത് സിൻഹയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്? ഇത് കോൺഗ്രസിന്‍റെ കപടതയാണ് കാണിക്കുന്നത്’’ – കുമാരസ്വാമി വ്യക്തമാക്കി.
മേയ് 28ന് നടക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ജെഡിഎസ് പങ്കെടുക്കുമെന്നും കുമാരസ്വാമി അറിയിച്ചു.
English Summary: HD Kumaraswamy's "Hypocrite" Jibe At Congress On New Parliament Opening Boycott