രാഹുലിന് 3 വർഷത്തേക്കു പാസ്പോർട്ട് ലഭിക്കും; എൻഒസി ആവശ്യം കോടതി അംഗീകരിച്ചു
Mail This Article
ന്യൂഡൽഹി ∙ പുതിയ പാസ്പോർട്ടിനു എതിർപ്പില്ലാ രേഖ(എൻഒസി) നൽകണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി അംഗീകരിച്ചു. 3 വർഷത്തേക്കു പാസ്പോർട്ട് ലഭിക്കും. ശേഷം, പാസ്പോർട്ട് പുതുക്കാൻ രാഹുൽ വീണ്ടും കോടതിയെ സമീപിക്കണം. 10 വർഷത്തേക്ക് എൻഒസി നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാൽ, രാഹുൽ വിദേശത്തേക്കു പോകുന്നതു നാഷനൽ ഹെറാൾഡ് കേസിന്റെ തുടർ നടപടികളെ ബാധിക്കുമെന്നു കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചിരുന്നു.
ലോക്സഭാംഗത്വം നഷ്ടമായതിനെ തുടർന്ന് രാഹുൽ തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. ഇതിനു പകരം സാധാരണ പാസ്പോർട്ട് ലഭിക്കാൻ എൻഒസി തേടിയാണ് രാഹുൽ കോടതിയെ സമീപിച്ചത്. രാഹുലിനെതിരായ നാഷനൽ ഹെറാൾഡ് കേസ് നിലനിൽക്കുന്നതിനാലാണിത്. കേസിൽ നേരത്തെ ജാമ്യം അനുവദിക്കുമ്പോൾ പാസ്പോർട്ടുമായി ബന്ധപ്പെട്ട വ്യവസ്ഥയില്ലെന്നും അതുകൊണ്ട് തന്നെ എൻഒസി അനുവദിക്കുന്നതിനു തടസ്സം ഇല്ലെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, വിദേശത്തു പോകാൻ രാഹുലിനെ അനുവദിച്ചാൽ അതു കേസിനെ ബാധിക്കുമെന്നു സുബ്രഹ്മണ്യൻ സ്വാമി വാദിച്ചു. മോദി വിരുദ്ധ പരാമർശക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായത്.
English Summary: Delhi court partly allows passport application by Rahul Gandhi, grants NOC for 3 years