ന്യൂഡൽഹി ∙ ബ്രിട്ടൻ അധികാരം കൈമാറിയതിന്‍റെ ഓർമയുണർത്തുന്ന ‘സ്വർണ ചെങ്കോൽ’ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിനെ വിമർശിച്ച കോൺഗ്രസിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1947-ൽ ബ്രിട്ടിഷുകാർ അധികാര കൈമാറ്റത്തിനായി ചെങ്കോൽ ഉപയോഗിച്ചതായി തെളിവില്ലെന്ന കോൺഗ്രസ് വാദത്തെ അമിത് ഷാ തള്ളി.
‘‘എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടി ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഇത്രയധികം വെറുക്കുന്നത്? ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായി തമിഴ്‌നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ പണ്ഡിറ്റ് നെഹ്‌റുവിന് പവിത്രമായ ഒരു ചെങ്കോൽ നൽകി. പക്ഷേ അതിനെ ‘വാക്കിങ് സ്റ്റിക്ക്’ ആയി മ്യൂസിയത്തിലേക്ക് നാടുകടത്തി. തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമയത്ത് ചെങ്കോലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഇതിനെ നിരാകരിക്കുകയാണ് കോൺഗ്രസ് ചെയ്തത്.’’ – അമിത് ഷാ ട്വീറ്റ് ചെയ്തു.
ചെങ്കോൽ അധികാരകൈമാറ്റത്തിന്‍റെ പ്രതീകമാണെന്നതിന് യാതൊരു ചരിത്രപരമായ തെളിവുകളുമില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. 28നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘സ്വർണ ചെങ്കോൽ’ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുക. ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണു വിവരം. പ്രയാഗ്‌രാജിലെ (അലഹാബാദ്) മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചെങ്കോൽ ഡൽഹിയിലെത്തിച്ചു.
English Summary: Why Does Congress "Hate" Indian Culture So Much: Amit Shah On Sengol