സംഘർഷത്തിന് അയവില്ല, മണിപ്പുരിൽ വീണ്ടും വെടിവയ്പ്; കരസേന മേധാവി സന്ദർശിക്കും
Mail This Article
ന്യൂഡൽഹി ∙ മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായതോടെ കർശന നടപടികളിലേക്ക് സുരക്ഷാ സേന. സാഹചര്യങ്ങൾ പരിശോധിക്കാൻ കരസേനാ മേധാവി മനോജ് പാണ്ഡെ മണിപ്പുർ സന്ദർശിക്കും. കലാപം നിയന്ത്രിക്കാൻ സൈന്യം സ്വീകരിച്ച നടപടികൾ ഈസ്റ്റേൺ കമാൻഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് വിലയിരുത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മൂന്നു ദിവസത്തെ സന്ദർശനത്തിനായി മണിപ്പുരിലെത്തും.
വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ കരസേനയും അസം റൈഫിളും സുരക്ഷാ നടപടികൾ വർധിപ്പിച്ചു. പലയിടത്തും വെടിവയ്പ്പുണ്ടായെങ്കിലും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞവരെ കണ്ടെത്താനായി സൈന്യം തിരച്ചിൽ നടത്തുകയാണ്. കലാപത്തിൽ ഇതുവരെ 60 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. നിരവധി വീടുകളും കെട്ടിടങ്ങളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കി.
പ്രശ്നബാധിതമായ 38 കേന്ദ്രങ്ങളിൽ വിവിധ സേനകളെ വിന്യസിച്ചുവെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് നിരവധി കമ്മിറ്റികൾ രൂപീകരിച്ചു. പല മേഖലകളിലുള്ളവരുമായി ചർച്ച നടത്തിവരികയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ആളുകൾ ശാന്തരായിരിക്കണം. കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
English Summary: Army step up security across Manipur