‘നെഹ്‌റുവിന്റെ പൈതൃകം ദീപസ്തംഭം പോലെ ഉയർന്നുനിൽക്കുന്നു’: അനുസ്മരിച്ച് നേതാക്കൾ
Mail This Article
ന്യൂഡൽഹി ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ 59-ാം ചരമവാർഷിക ദിനം ആചരിച്ച് രാഷ്ട്രീയ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ നെഹ്റുവിനെ അനുസ്മരിച്ചു. ഖർഗെയും രാഹുലും നെഹ്റു സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി. മുതിർന്ന നേതാക്കളായ കെ.സി.വേണുഗോപാൽ, പവൻ ബൻസാൽ എന്നിവരും പങ്കെടുത്തു.
‘‘ചരമവാർഷികത്തിൽ, മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’’ – എന്നാണ് മോദി ട്വീറ്റ് ചെയ്തത്. ‘‘പണ്ഡിറ്റ് നെഹ്‌റുവിന്‍റെ പൈതൃകം ദീപസ്തംഭം പോലെ ഉയർന്നുനിൽക്കുന്നു. ഇന്ത്യയെന്ന ആശയത്തെ പ്രകാശിപ്പിക്കുന്ന ദീപസ്തംഭമാണത്. അദ്ദേഹം ജീവിതം സമർപ്പിച്ചത് സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, ആധുനികത എന്നീ മൂല്യങ്ങൾക്ക് വേണ്ടിയാണ്.’’ – രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചു.
‘‘നെഹ്‌റുവിന്‍റെ സംഭാവനയില്ലാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സങ്കൽപ്പിക്കാൻ കഴിയില്ല. ജനാധിപത്യത്തിന്‍റെ നിർഭയനായ കാവൽക്കാരനായ അദ്ദേഹത്തിന്‍റെ പുരോഗമന ആശയങ്ങൾ വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വികസനത്തെ മുന്നോട്ട് നയിച്ചു.’’ – ഖർഗെ അനുസ്മരിച്ചു.
English Summary: PM Modi, Rahul Gandhi, others pay tributes on Jawaharlal Nehru's 59th death anniversary