യുവാവിന് പേവിഷ ബാധ, ഹൈഡ്രോഫോബിയ; വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു
Mail This Article
ജയ്പുർ ∙ രാജസ്ഥാനിലെ പാലി ജില്ലയിൽ ‘ഹൈഡ്രോഫോബിയ’ ബാധിച്ചതായി സംശയിക്കുന്ന 24 വയസ്സുകാരൻ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചതായി റിപ്പോർട്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ നിവാസിയായ സുരേന്ദ്ര ഠാക്കൂറാണ് പ്രതി. ഇയാൾ ഹൈഡ്രോഫോബിയ ബാധിതനാണെന്ന് ബംഗാർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
പേവിഷബാധയുടെ അവസാനഘട്ടത്തിലുണ്ടാകുന്ന, വെള്ളത്തെപ്പറ്റിയുള്ള ഭയമാണ് 'ഹൈഡ്രോഫോബിയ' എന്നറിയിപ്പെടുന്നത്. പേവിഷബാധയുള്ള നായ കടിച്ച ശേഷം ശരിയായ ചികിത്സ ലഭിക്കാത്തത് കൊണ്ടായിരിക്കും ഇയാൾക്ക് രോഗം ബാധിച്ചതെന്ന് കരുതപ്പെടുന്നു. സെൻദ്ര പൊലീസ് സ്റ്റേഷന് കീഴിലുള്ള ശാരദാന ഗ്രാമത്തിൽ വെള്ളിയാഴ്ച ശാന്തി ദേവി (65) കന്നുകാലികളെ മേയ്ക്കാൻ പോയ സമയത്താണ് പ്രതി കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.
‘‘മാനസിക വെല്ലുവിളിയുള്ള ആളെപ്പോലെയാണ് പ്രതിയുടെ പെരുമാറ്റം. ഇയാൾ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ആശുപത്രിയിലും ബഹളം വച്ചു. ഇതോടെ നഴ്‌സിങ് സ്റ്റാഫ് ഇയാളെ കട്ടിലിൽ കെട്ടിയിട്ടു’’– ജൈതരൺ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‌റാം ബിഷ്‌നോയ് പറഞ്ഞു. അമ്മയെ കൊന്ന് മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് ശാന്തി ദേവിയുടെ മകൻ പൊലീസിൽ പരാതി നൽകി.
English Summary: Man Suspected To Be Suffering From Hydrophobia Murders Elderly Woman, Allegedly Eats Her Flesh in Pali