ADVERTISEMENT

തിരുവനന്തപുരം∙ കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളായി പൊലീസ്. ലഹരിമരുന്ന് ഉപയോഗമുണ്ടോയെന്നും അക്രമാസക്തനാകുമോയെന്നും നേരത്തേ കണ്ടെത്തണമെന്നും കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അക്രമാസക്തനാകുമെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം ഡോക്ടര്‍മാരെ അറിയിക്കണം. അക്രമാസക്തനായാല്‍ പൊലീസ് ഉടന്‍ ഇടപെടണം. പരിശോധനാസമയത്ത് പൊലീസ് ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ മാറിനില്‍ക്കാം. അക്രമം കാണിച്ചാല്‍ ഡോക്ടറുടെ സമ്മതത്തിന് കാത്തുനില്‍ക്കാതെ ഇടപെടാം. 

ഇത്തരക്കാരെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകണം. കസ്റ്റഡിയിലുള്ളയാളെ കാണാന്‍ കഴിയുന്ന അകലത്തിലേ നില്‍ക്കാവൂ. മെഡിക്കല്‍ ഉപകരണങ്ങള്‍ കസ്റ്റഡിയിലുള്ളവരുടെ കയ്യകലത്ത് ഇല്ലെന്ന് ഉറപ്പാക്കണം. അക്രമം കാണിക്കുന്നയാളുടെ പരിശോധനനാ ദൃശ്യങ്ങൾ പകര്‍ത്തണം.

കസ്റ്റഡിയിലുള്ളവരെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുന്നതിനും മാര്‍ഗനിര്‍ദേശം ഇറക്കി. അക്രമ സ്വാഭാവത്തെപ്പറ്റി മജിസ്ട്രേറ്റിനെ മുന്‍കൂട്ടി അറിയിക്കണമെന്നും മജിസ്ട്രേറ്റിന്റെ സമ്മതത്തോടെ കൈവിലങ്ങ് ധരിപ്പിക്കാമെന്നും നിർദേശമുണ്ട്. അക്രമം തടയാന്‍ ഡോക്ടര്‍മാരെയും മാനസികാരോഗ്യ വിദഗ്ധരെയും ഉള്‍പ്പെടുത്തി പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കണം.

നേരത്തേ, പൊലീസ് കസ്റ്റഡിയിലുള്ളവരെ ഡോക്ടർക്കും മജിസ്ട്രേട്ടിനും മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളിന്റെ കരട് സർക്കാർ ഹൈക്കോടതിക്കു കൈമാറിയിരുന്നു. കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ, ആരോഗ്യ സർവകലാശാല, ഐഎംഎ, കെജിഎംഒഎ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ എന്നിവരുടെ പ്രതിനിധികളെ കേട്ട ശേഷം എത്രയും വേഗം അന്തിമമാക്കി നടപ്പാക്കണമെന്നു കോടതി നിർദേശിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

English Summary:  Medical Examination of Custodial Persons: police issued Guidelines 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com