പാലക്കാട്∙ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 17 ലക്ഷം രൂപയുമായി യാത്രക്കാരനെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) അറസ്റ്റു ചെയ്തു. കോട്ടയം ഈരാറ്റുപേട്ട നടക്കൽ സ്വദേശി മുഹമ്മദ് ഹാഷിം (52) ആണ് അറസ്റ്റിലായത് പുണെ - കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്തുനിന്ന് അങ്കമാലിയിലേക്ക് റിസർവേഷൻ കംപാർട്മെൻറിൽ യാത്ര ചെയ്തിരുന്ന ഇയാളുടെ അരയിൽ തുണിയിൽ കെട്ടിയ നിലയിലായിരുന്നു പണം.
രഹസ്യവിവരത്തെ തുടർന്ന് ആർപിഎഫ് നടത്തിയ പരിശോധനയിൽ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഹാഷിമിനെ പിടികൂടിയത്. പ്രതിയെയും പിടച്ചെടുത്ത പണവും തുടർ അന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്കു കൈമാറി.
ആർപിഎഫ് ഇൻസ്പെക്ടർ സൂരജ് എസ്. കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, എ.മനാജ്. കെ.സുനിൽകുമാർ, കോൺസ്റ്റബിൾമാരായ പി.ബി.പ്രദീപ്, വീണാ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
English Summary: RPF arrested a passenger with Rs 17 lakh who smuggled in the train without documents