സിദ്ദീഖ് കൊലക്കേസ്: മുഹമ്മദ് ആഷിഖ് സ്ഥിരം കുറ്റവാളി, സബ് കലക്ടറുടെ വാറന്റ്
Mail This Article
മലപ്പുറം ∙ കോഴിക്കോട്ടെ വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖിനെതിരെ ഒറ്റപ്പാലം സബ് കലക്ടർ പുറപ്പെടുവിച്ച വാറന്റും. 107 സിആർപിസി പ്രകാരം സബ് ഡിവിഷനൽ മജസിട്രേട്ട് കൂടിയായ സബ് കലക്ടർ തുടങ്ങിയ നടപടികളുടെ ഭാഗമായി പല തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണിത്.
സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ സമാധാന ലംഘനം ആരോപിച്ചു പട്ടാമ്പി പൊലീസ് നൽകിയ ശുപാർശ പരിഗണിച്ചാണ്, 107 സിആർപിസി പ്രകാരം സബ് കലക്ടർ കഴിഞ്ഞ വർഷം ജൂലൈയിൽ നല്ലനടപ്പ് നടപടികൾ തുടങ്ങിയത്. 8 തവണ മാറ്റിവച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ മാർച്ച് 8നു വാറന്റ് പുറപ്പെടുവിച്ചത്.
ആഷിഖിന്റെ പേരിൽ പട്ടാമ്പി പൊലീസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തപ്പെട്ട 4 കേസുകളാണുള്ളത്. ഈ സാഹചര്യത്തിലായിരുന്നു നല്ലനടപ്പിന് ശുപാർശ. സബ് കലക്ടർക്കു മുന്നിൽ ഹാജരായി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബോണ്ട് സമർപ്പിച്ച് ജാമ്യം എടുക്കുന്ന നടപടിയാണിത്. ഒരു വർഷത്തിനകം വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ സ്വാഭാവികമായും ജാമ്യം റദ്ദാകും.
English Summary: Kozhikode Hotel Owner Siddique Murder Case Muhammed Ashique criminal