ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ രണ്ടു ഘട്ടമായി പൂർത്തിയായി. ഉച്ചയ്ക്ക്, പുതിയ മന്ദിരത്തിൽ ഉദ്ഘാടന സമ്മേളനത്തോടെയാണ് രണ്ടാംഘട്ട ചടങ്ങുകള്‍ തുടങ്ങിയത്. സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർളയും അഭിസംബോധന ചെയ്തു. പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘‘ഇത് മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകും’’– മോദി കൂട്ടിച്ചേർത്തു.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചു കേൾപ്പിച്ചു. ഈ നിമിഷം സുവർണലിപികളാൽ എഴുതപ്പെടുമെന്ന് രാഷ്ട്രപതിയും, പുതിയ മന്ദിരം അടിമത്തമില്ലാത്ത മനസ്സിന്റെ അടയാളപ്പെടുത്തലെന്ന് ഉപരാഷ്ട്രപതിയും അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിച്ചു. 75 രൂപ നാണയവും സ്റ്റാംപും മോദി പ്രകാശനം ചെയ്തു.

പുതിയ പാർലമെന്റ് മന്ദിരം രാവിലെ മോദി രാജ്യത്തിനു സമർപ്പിച്ചിരുന്നു. രാവിലെ 7.30ഓടെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയതോടെയാണ് ഉദ്ഘാടനത്തിന്റെ ഒന്നാംഘട്ട ചടങ്ങുകൾ ആരംഭിച്ചത്. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ ഹോമം നടത്തി. പൂർണകുംഭം നൽകി പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പുതിയ ചെങ്കോലിനു മുന്നിൽ മോദി നമസ്കരിച്ചു.

ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചപ്പോൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)
ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചപ്പോൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)

തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം മോദി ചെങ്കോൽ സ്ഥാപിച്ചു. ശേഷം ലോക്സഭയിൽ നിലവിളക്ക് തെളിച്ചു. ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥന നടന്നു. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങ് ബഹിഷ്കരിച്ചു.

English Summary: New parliament building inauguration updates

Top 10
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com