ADVERTISEMENT

കമ്പം ∙ തമിഴ്നാടിന്റെ ഞായറാഴ്ചത്തെ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചു. അരികൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദൻ പറഞ്ഞു. കാട് കയറിയെങ്കിലും അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്.

ഞായറാഴ്ച അതിരാവിലെ ആനയെ നിരീക്ഷിക്കാൻ തമിഴ്നാട് വനപാലകർ ശ്രമം തുടങ്ങിയിരുന്നു. കമ്പത്തുനിന്ന് എട്ടു കിലോമീറ്റർ മാറി സുരുളിപെട്ടിയിൽ ആയിരുന്നു അരിക്കൊമ്പൻ. പിന്നീട് സുരുളി വെള്ളച്ചാട്ടത്തിന് പരിസരത്തേക്കു പോവുകയും അവിടെ നിന്നും കുത്തനാച്ചി വനമേഖലയിലേക്കും കടന്നു. പല സമയത്തും സിഗ്നലുകൾ മാത്രമാണ് വനംവകുപ്പിന് ലഭിച്ചത്.

അരുത് അരി‘ക്കമ്പാ’... തമിഴ്നാട് കമ്പം നഗരത്തിൽ ഇറങ്ങിയ അരിക്കൊമ്പൻ ഇബി കോളനിക്കടുത്തുള്ള പുളിന്തോട്ടത്തിൽ നിന്നു കമ്പിവേലി ഇടിച്ചുതകർത്തോടുന്നു. 
		        ചിത്രം: റെജു അർനോൾഡ്∙മനോരമ
തമിഴ്നാട് കമ്പം നഗരത്തിൽ ഇറങ്ങിയ അരിക്കൊമ്പൻ ഇബി കോളനിക്കടുത്തുള്ള പുളിന്തോട്ടത്തിൽ നിന്നു കമ്പിവേലി ഇടിച്ചുതകർത്തോടുന്നു. ചിത്രം: റെജു അർനോൾഡ്∙മനോരമ

ഇടയ്ക്ക് സിഗ്നലുകൾ നഷ്ടമാവുകയും ചെയ്തു. ദൗത്യസംഘത്തിന് ഇതു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കാടിനുള്ളിൽ ഏറെ സമയത്തെ നിരീക്ഷണത്തിനൊടുവിലാണ് കുത്തനാച്ചിയിൽ നിന്നും മേഘമല വന്യജീവി സങ്കേതത്തിനുള്ളിലേക്ക് അരിക്കൊമ്പൻ കടന്നതായി വനപാലകർ മനസ്സിലാക്കിയത്. തുടർന്ന് തിരികെ ജനവാസമേഖലയിൽ ഇറങ്ങുംവരെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. 

ശനിയാഴ്ച മുതൽ വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടാത്തതും കമ്പത്തെ കടുത്തചൂടും പരിഗണിച്ച് അരിക്കൊമ്പൻ ഉടനെ ജനവാസ മേഖലയിലേക്ക് മടങ്ങി വരാൻ ഇടയില്ലെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. ക്ഷീണിതനായതും മറ്റൊരു ഘടകമാണ്. തിരികെ എത്തിയാൽ മയക്കുവെടി വയ്ക്കാൻ 5 ഡോക്ടർമാർ അടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു. ദൗത്യം പൂർണമായും അവസാനിപ്പിച്ചിട്ടില്ലാത്തതിനാൽ കമ്പത്ത് നിരോധനാജ്ഞ പിൻവലിച്ചിട്ടില്ല. ആനിറങ്ങാൻ സാധ്യതയുള്ള മേഖലകളിൽ പൊലീസ് സാന്നിധ്യം തുടരുകയാണ്. ആനയെ വൻതോതിൽ പ്രകോപിപ്പിച്ചതും, തമ്പടിച്ച വാഴത്തോപ്പിൽ തീയിട്ടതുമാണ് ആന അക്രമസ്വഭാവം കാണിക്കുന്നതിന് ഇടയാക്കിയതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

English Summary: Wild elephant Arikomban movements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com