ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് നക്കാപ്പിച്ച വാങ്ങുന്നു: മന്ത്രി സജി ചെറിയാൻ
Mail This Article
ആലപ്പുഴ∙ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കൈക്കൂലിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ന്യായമായ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും പിന്നെ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നതെന്നും മന്ത്രി ചോദിച്ചു. ചേര്‍ത്തലയില്‍ താലൂക്കുതല അദാലത്തിലാണ് മന്ത്രി കൈക്കൂലിക്കെതിരെ ആഞ്ഞടിച്ചത്.
ഭൂരിപക്ഷം ആളുകളും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ചിലര്‍ പൈസയ്ക്കു വേണ്ടി മരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ''ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല , അനുഭവിക്കാനാവില്ല. മക്കള്‍ അനുഭവിക്കേണ്ടിവരും. തലമുറ കണ്ണീര് കുടിക്കും. നേരത്തെ വാങ്ങിയവര്‍ ഇതു കേട്ട് തിരികെക്കൊടുക്കാന്‍ പോകേണ്ട. അതിനു പരിഹാരമായി കൂടുതല്‍ ജോലി ചെയ്ത് മറ്റുള്ളവര്‍ക്ക് സേവനം ചെയ്താല്‍ മതി. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണമേ ഉപകരിക്കൂ. അല്ലാത്തതാന്നും ഗുണം ചെയ്യില്ല. നമ്മുടെ പൂര്‍വികര്‍ക്ക് അതായിരുന്നു ശീലം. അവര്‍ ടാറ്റയും ബിര്‍ളയും ഒന്നും ആയിരുന്നില്ല. മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനെയും പേടിക്കേണ്ട.'' - മന്ത്രി പറഞ്ഞു.
കൈക്കൂലിക്കേസില്‍ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെക്കുറിച്ചും മന്ത്രി പറഞ്ഞു. ''അയാള്‍ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നവനായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എന്നാല്‍ അതൊന്നുമില്ലാതെ ദൈവത്തെ പൂജിക്കുന്നതു പോലെ പണം കൂട്ടി വയ്ക്കുകയായിരുന്നു.'' - മന്ത്രി പറഞ്ഞു.
English Summary: Minister Saji Cherian against bribery