മലപ്പുറം∙ മലപ്പുറത്ത് സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ ഇനിയും പുറത്തു വരാനിരിക്കുന്നത് ഒട്ടേറെ തട്ടിപ്പിന്റെ കഥകൾ. തൃശൂർ ചേർപ്പിൽനിന്ന് അറസ്റ്റിലായ നുസ്‍റത്തിനെ മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ മുൻനിര സിനിമ നിർമാതാവിന്റെ ഒരു കിലോ കള്ളക്കടത്തു സ്വർണം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും നുസ്‌റത്ത് പലരിൽ നിന്നും പണം തട്ടി. കോഴിക്കോടുള്ള സ്വർണ വ്യാപാരി വഴി പവന് പതിനായിരം രൂപയ്‌ക്ക് സ്വർണം തരാമെന്ന് വിശ്വസിപ്പിച്ചാണ് 2017ൽ നിലമ്പൂർ സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയത്.
പണം തിരികെ ചോദിക്കുമ്പോഴെല്ലാം ഉന്നതസ്വാധീനവും പുതിയ വാഗ്ദാനങ്ങളും നൽകി രക്ഷപ്പെടുകയായിരുന്നു. ജിഎസ്ടി വിഷയങ്ങളിൽ പ്രാഗത്ഭ്യമുള്ള ബെംഗളൂരുവിൽ നിന്നുള്ള അഭിഭാഷക എന്നു സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പണം നഷ്ടമായവർ പിന്നീട് നടത്തിയ അന്വേഷണത്തിൽ പത്താം ക്ലാസ് യോഗ്യതയാണ് നുസ്‌റത്തിനുള്ളതെന്നാണ് അറിയാൻ കഴിഞ്ഞത്.
റെയിൽവേ അടക്കമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തും ഒട്ടേറെപ്പേരിൽ നിന്ന് പണം കൈക്കലാക്കി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് സാമ്പത്തിക തട്ടിപ്പു കേസുകളുള്ളത്. നിലവിൽ തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയായ ഭർത്താവ് കെ.എ.സുരേഷ്ബാബുവിനെ മറയാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു. മലപ്പുറത്തു നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary: Wife of Thrissur Co-operative Vigilance DYSP arrested in financial fraud case-followup