മണിപ്പുര്‍ കലാപം: സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന തീരുമാനങ്ങളെടുത്ത് അമിത് ഷാ
Mail This Article
ഇംഫാൽ ∙ മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന തീരുമാനങ്ങളെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഫാലില്‍ ആഭ്യന്തര മന്ത്രി വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ക്രമസമാധാന നില മെച്ചപ്പെടുത്തല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കല്‍, കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുളള നഷ്ടപരിഹാരം, ഉഹാപോഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ആശയവിനിമയ സംവിധാനങ്ങള്‍ പുനരാരംഭിക്കല്‍ എന്നിവയാണ് തീരുമാനങ്ങള്‍. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 രക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനമായി.
തിങ്കളാഴ്ച രാത്രി വൈകി ഇംഫാലില്‍ വിമാനമിറങ്ങിയ ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച കുക്കി, മെയ്തെയ് വിഭാഗങ്ങളിലെ പ്രമുഖരുമായും സുരക്ഷ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിയും ഗവര്‍ണറുമുള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകിട്ട് നടന്ന സര്‍വ്വകക്ഷി യോഗത്തിലും അമിത് ഷാ പങ്കെടുത്തു. ഈ യോഗങ്ങളിലാണ് നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമിത് ഷാ ഇന്ന് കലാപം രൂക്ഷമായ മോറെ, കാങ്പോക്പി തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപമുള്ള മോറെ കുക്കി ഭൂരിപക്ഷ മേഖലയാണ്. കുക്കി വിഭാഗത്തില്‍ നിന്നുള്ള പൗരാവകാശ പ്രവര്‍ത്തകരുമായും സുരക്ഷ ഉദ്യോസ്ഥരുമായി ആഭ്യന്തര മന്ത്രി ആശയവിനിമയം നടത്തും. കുക്കി, മെയ്തെയ് വിഭാഗങ്ങള്‍ ഒരു പോലെ തിങ്ങിപ്പാര്‍ക്കുന്ന ക്ങ്പോക്പിയിലാണ് ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടത്. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിനിടയിലും സംഘര്‍ഷത്തിന് പൂര്‍ണ അയവ് വന്നിട്ടില്ല. സുഗ്നു, കാക്ചിങ് തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ ഉദ്യോഗസ്ഥരും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
English Summary: At Amit Shah's Crucial Manipur Meeting, 5 Key Decisions To Restore Peace