അന്വേഷണം തീരുംവരെ കാത്തിരിക്കണമെന്ന് ഗുസ്തി താരങ്ങളോട് കായികമന്ത്രി
Mail This Article
ന്യൂഡൽഹി∙ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോടുള്ള നിലപാട് മയപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ കായിക താരങ്ങള്‍ക്കൊപ്പമാണെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. അന്വേഷണം കഴിയുംവരെ താരങ്ങള്‍ കാത്തിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാജ്യാന്തര സമ്മര്‍ദമുയര്‍ന്നതോടെയാണു താരങ്ങളോട് അല്‍പം കൂടി കാത്തിരിക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തിയത്. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുംവരെ അരുതാത്തതൊന്നും ചെയ്യരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ താരങ്ങള്‍ക്കും കായികരംഗത്തിനും ഒപ്പമാണ്.
ബ്രിജ് ഭൂഷണ് എതിരായ പരാതിയില്‍ അന്വേഷണം തുടരുന്നതായി ഡല്‍ഹി പൊലീസും വ്യക്തമാക്കി. താരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങും രംഗത്തെത്തിയിരുന്നു. 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഗുസ്തി താരങ്ങളുടെ സമരത്തെ നാടകമെന്നാണ് ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ പൊതുവേദിയില്‍ ആക്ഷേപിച്ചത്. കൂസലില്ലാതെ താരങ്ങളെ തുടർച്ചയായി അപമാനിക്കുകയാണ് ബിജെപി എംപികൂടിയായ ബ്രിജ് ഭൂഷണ്‍. അയോധ്യയില്‍ പൊതുപരിപാടിയിലാണ് ബിജെപി നേതാവ് താരങ്ങളെ വീണ്ടും അപമാനിച്ചത്. അതേസമയം, യുപിയില്‍ ഖാപ് മഹാ പഞ്ചായത്ത് ചേര്‍ന്ന് താരങ്ങളുടെ തുടര്‍സമര പരിപാടികള്‍ തീരുമാനിക്കും.
English Summary : International pressure: Sports minister asks wrestlers to wait till the investigation is over