എംജിയിൽ പുതിയ വിസിയെ കണ്ടെത്താൻ വൈകുന്നു; സർട്ടിഫിക്കറ്റ് വേണ്ടവർ ആശങ്കയിൽ
Mail This Article
തിരുവനന്തപുരം∙ എംജി സർവകലാശാലയിൽ സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർക്ക് (വിസി) പകരക്കാരനെ കണ്ടെത്താൻ വൈകുന്നതിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് ആശങ്ക. വിദേശത്ത് ഉൾപ്പെടെയുള്ള പലരുടെയും ജോലി പോലും നഷ്ടപ്പെടുന്ന നിലയിലാണ്. കഴിഞ്ഞ മാസം റിട്ടയർ ചെയ്ത ജീവനക്കാരുടെ തസ്തികകളിൽ ലഭിക്കേണ്ട ഉദ്യോഗക്കയറ്റങ്ങളും നിലച്ചു.
സർവകലാശാലയിൽ വിസിയുടെ ചുമതലയിൽ ആരുമില്ലാതെ വരുന്നത് ഇതാദ്യമാണ്. വിസിയുടെ ചുമതല നൽകേണ്ടത് ചാൻസലർ കൂടിയായ ഗവർണറുടെ ചുമതലയാണെന്നാണ് സർക്കാരിന്റെ പക്ഷം. വിരമിച്ച വിസി സാബു തോമസിനു പുനർനിയമനം നൽകണമെന്ന് ഗവർണറിനോട് സർക്കാർ ആവശ്യപ്പെട്ടെങ്കിലും തീരുമാനം അംഗീകരിക്കാൻ വിസമ്മതിച്ച ഗവർണർ പാനൽ ആവശ്യപ്പെട്ടു.
വിരമിച്ച വിസി ഉൾപ്പെടെ സർക്കാരിനു താൽപര്യമുള്ള താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രഫസർമാരുടെ പാനൽ അംഗീകരിക്കാൻ ഗവർണർ തയാറായില്ല. സീനിയർ പ്രഫസർമാരുടെ പുതിയ പാനൽ ഗവർണർ വീണ്ടും ആവശ്യപ്പെടുമെന്നാണ് വിവരം. എംജി വിസിക്ക് മലയാളം സർവകലാശാലയിലും ചുമതല നൽകിയിരുന്നതിനാൽ അവിടെയും വിസി ഇല്ലാതായി.
ഗവർണറുടെ കാലാവധി അവസാനിക്കുന്നതുവരെ സ്ഥിരം വിസിയെ നിയമിക്കുന്നതിനുള്ള സേർച്ച് കമ്മിറ്റി രൂപീകരണം സർക്കാർ നിർദേശപ്രകാരം തടഞ്ഞിരിക്കുന്നതിൽ ഗവർണർ അസന്തുഷ്ടനാണ് എന്നറിയുന്നു. എംജി വിസി നിയമനം നീട്ടുന്നതും അതിന്റെ തുടർച്ചയാണ്.
കേരള സർവകലാശാലയിൽ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് അംഗീകരിക്കാനോ യൂണിവേഴ്സിറ്റി പ്രതിനിധിയെ സേർച്ച് കമ്മിറ്റികയിലേക്ക് നിർദേശിക്കാനോ സിപിഎം നേതൃത്വം തയാറാവുന്നില്ല. സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിൽ നിലവിൽ വിസിമാരില്ല.
English Summary: Delay in appointing Vice Chancellor at MG University