‘സ്ത്രീയെന്ന നിലയിൽ...’: ബ്രിജ് ഭൂഷനെതിരെ നടപടി വേണമെന്ന് ബിജെപി വനിതാ എംപി
Mail This Article
ന്യൂഡൽഹി ∙ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരവേ, ബ്രിജ് ഭൂഷനെതിരെ നിലപാടെടുത്ത് ബിജെപിയുടെ വനിതാ എംപി. മഹാരാഷ്ട്ര എംപി പ്രീതം മുണ്ടെയാണു വിഷയത്തിൽ പാർട്ടിയുടെ പൊതുവായ മൗനം വെടിഞ്ഞ് രംഗത്തെത്തിയത്.
‘‘ഒരു എംപി എന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണു ഞാനിതു പറയുന്നത്. ഏതു സ്ത്രീയിൽനിന്നും ഇത്തരമൊരു പരാതി കിട്ടിയാൽ, ശ്രദ്ധയോടെയുള്ള നടപടി തീർച്ചയായും എടുക്കേണ്ടതാണ്. അത് ഉറപ്പാക്കേണ്ടതുമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ജനാധിപത്യത്തിൽ സ്വീകാര്യമാവില്ല’’– വാർത്താ ഏജൻസി പിടിഐയോടു പ്രീതം മുണ്ടെ പറഞ്ഞു.
‘‘ഈ സർക്കാരിന്റെ ഭാഗമായിരിക്കുമ്പോൾത്തന്നെ, ഗുസ്തി താരങ്ങളുമായി കേന്ദ്ര സർക്കാർ കൃത്യമായി ആശയവിനിമയം നടത്തിയില്ലെന്ന കാര്യം അംഗീകരിക്കേണ്ടതാണ്. ബിജെപിയെ സംബന്ധിച്ചു രാജ്യമാണു മുഖ്യം. പിന്നെയാണ് പാർട്ടി. അതിനു ശേഷമാണ് വ്യക്തിതാൽപര്യങ്ങൾ വരിക. അങ്ങനെ അവസാനമായി കണക്കാക്കിയാലും, വ്യക്തികളുടെ കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. ഏതു പാർട്ടിയുടെ സർക്കാരായാലും ഇത്തരം വൻ പ്രതിഷേധങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ അതിന്റെ വില കൊടുക്കേണ്ടി വരും.’’– അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളായ പ്രീതം മുണ്ടെ വിശദീകരിച്ചു.
English Summary: "As A Woman, I...": BJP MP Says "Expect Action" On Wrestlers' Protest