സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ സന്ദർശിക്കാം; ഉപാധികളോടെ അനുമതി നൽകി ഡൽഹി ഹൈക്കോടതി
Mail This Article
ന്യൂഡൽഹി∙ വിവാദ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കു രോഗിയായ ഭാര്യയെ കാണാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ഇതനുസരിച്ച് ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ മനീഷ് സിസോദിയയ്ക്കു ഭാര്യയ്‌ക്കൊപ്പം ചെലവഴിക്കാം. ഉപാധികളോടെയാണ് ഡൽഹി ഹൈക്കോടതി ഭാര്യയെ കാണാൻ സിസോദിയയ്ക്ക് അനുമതി നൽകിയത്.
ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനോ പാടില്ല. ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി മനീഷ് സിസോദിയ ജാമ്യം തേടിയിരുന്നെങ്കിലും, അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു.
അതേസമയം, ഒന്നിടവിട്ട ദിവസങ്ങളിൽ ഭാര്യയുമായി വിഡിയോ കോൾ ചെയ്യാൻ മനീഷ് സിസോദിയയെ അനുവദിക്കണമെന്ന് തിഹാർ ജയിൽ സൂപ്രണ്ടിനു ഹൈക്കോടതി ഈ മാസം ആദ്യം നിർദേശം നൽകിയിരുന്നു. ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷം മാർച്ച് ഒൻപതിന് അതേ കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.
English Summary: Delhi High court give permission for Manish Sisodia to meet ailing wife