ADVERTISEMENT

കണ്ണൂർ∙ ട്രെയിൻ തീവയ്പ് കേസിൽ കസ്റ്റഡിയിലുള്ള കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം കൊൽക്കത്തയിലെത്തി. കണ്ണൂർ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്. കേസിലെ പ്രതിയെന്നു സംശയിക്കുന്ന പുഷൻജിത് സിദ്ഗറിന്റെ മൊഴിയിലെ കാര്യങ്ങൾ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ കൊൽക്കത്ത യാത്രയെന്നാണ് വിവരം. നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിന്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു. അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ആർപിഎഫ് ഡിഐജി സന്തോഷ് എൻ.ചന്ദ്രൻ പറഞ്ഞു.

കണ്ണൂരിൽ കത്തിച്ച എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്നു ലഭിച്ച കുപ്പിയിൽ നിന്നടക്കം പുഷൻജിത് സിദ്ഗറിന്റെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ബിപിസിഎൽ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദ്യശ്യങ്ങളുമാണ് പുഷൻജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മാസങ്ങളായി കണ്ണൂരിൽ താമസിക്കുന്ന ഇയാൾ ഭിക്ഷാടകനാണെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

അതേസമയം, ഈ വർഷം ഫെബ്രുവരി 13ന് ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്ത് 3 ഇടങ്ങളിലായി തീയിട്ടതും പുഷൻജിത്താണെന്ന സൂചനയുമുണ്ട്. പുഷൻജിത്ത് പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാൻ അന്വേഷണം സംഘം കൊൽക്കത്തയിലേക്കും നീങ്ങിയേക്കുമെന്നാണ് വിവരം. പേരും സ്വദേശവും ഇയാൾ മാറ്റിപ്പറയുന്നതും അറസറ്റ് വൈകാൻ കാരണമാകുന്നുണ്ട്.

kannur-train-fire-police-1
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തിനശിച്ച എക്സിക്യുട്ടീവ് എക്സ്പ്രസ് കോച്ച് ആർപിഎഫ് ഡിഐജി സന്തോഷ് എൻ.ചന്ദ്രൻ പരിശോധിച്ച ശേഷം മടങ്ങുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ

തീവയ്പിന്റെ ലക്ഷ്യത്തെപ്പറ്റിയോ എങ്ങനെയാണു തീയിട്ടതെന്നതിനെക്കുറിച്ചോ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. റിസർച്ച് ആൻ‍ഡ് അനാലിസിസ് വിങ്ങും (റോ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.

English Summary: Police To Check Background Of Pushanjith, Who Is In Custody In Kannur Train Fire Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com