ഭുവനേശ്വർ∙ എഴുപതിലധികം പേരുടെ ജീവനെടുത്ത ഒഡീഷയിലെ ട്രെയിൻ അപകടത്തിനു പിന്നാലെ ദുരന്തബാധിതർക്കു നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. അപകടത്തിൽ ഗുരുതര പരുക്കുകളേറ്റവർക്കു രണ്ടു ലക്ഷം രൂപയും പരുക്കുകളുള്ളവർക്കു 50,000 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെയാണു നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് തുക നൽകുക. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായും കേന്ദ്രമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനു സാധ്യമായ എല്ലാവഴികളും തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വറില്‍ നിന്നും കൊൽക്കത്തിയിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരുടെ സംഘവും എൻഡിആർഎഫും എയർഫോർസും സജ്ജമാണെന്നും റെയിൽവേ മന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ടവര്‍ വേഗത്തിൽ സുഖംപ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം നേരുന്നതായും മന്ത്രി അറിയിച്ചു.
ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത–ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ഗുഡ്സ് ട്രെയിനിലിടിച്ചത്. കൂട്ടിയിടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റി. സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് പാളം തെറ്റിയ ബോഗികളുമായി കൂട്ടിയിടിച്ചു. തുടർന്നു ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി.
English Summary: Railway minister announces ₹10 lakh ex gratia for kin of deceased