ADVERTISEMENT

തിരുവനന്തപുരം ∙ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ സോഫ്റ്റ്‌വെയർ അപ്‍‍ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതികത്തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവച്ചു. സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തീകരിച്ച ശേഷം നാളെ മുതൽ മാത്രമേ വിതരണം പുനരാരംഭിക്കൂ. ഇതു സംബന്ധിച്ച് റേഷനിങ് കൺട്രോളർ ജില്ലാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇതേ സോഫ്റ്റ്‌വെയർ അപ്ഡേഷന്റെ പേരിൽ റേഷൻ വിതരണം ഇന്നലെ സ്തംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം ദിവസവും അപ്ഡേഷൻ പൂർത്തീകരിക്കാനാകാതെ വന്നതോടെ റേഷൻ വിതരണം നിർത്തിവച്ചു. 

കേന്ദ്ര സർക്കാരിന്റെ സബ്സിഡി പരാമർശിച്ചുള്ള പ്രത്യേക ബിൽ നൽകാനാണ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) ഹൈദരാബാദ് യൂണിറ്റിനാണ് റേഷൻ ഇ പോസ് സോഫ്റ്റ്‍വെയറിന്റെ മേൽനോട്ടം. കടകളിലെ ഇ പോസ് മെഷീനിൽ വ്യാപാരികൾ തന്നെ അപ്‍ഡേഷൻ നിർവഹിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് നിർദേശം നൽകിയത്. ഇത് എങ്ങനെ ചെയ്യണം എന്ന വിവരണവും എൻഐസിയുടെ സഹായത്തോടെ നൽകി. ഇന്നലെ കടകൾ തുറന്നതു മുതൽ അപ്ഡേഷൻ നിർവഹിക്കാൻ ശ്രമിച്ചെങ്കിലും പലർക്കും വൈകിട്ടോടെയാണു പൂർത്തിയാക്കാനായത്. ചിലരുടെ അപ്ഡേഷൻ നടപടികൾ ഇന്നും തുടർന്നു. ഇന്നലെ അപ്‍‍‍ഡേഷൻ പൂർത്തിയാക്കിയ വ്യാപാരികൾക്കും ഇന്നും സാധനങ്ങൾ ബിൽ ചെയ്യാനാകാതെ വന്നതോടെയാണ് വിതരണം നിർത്തിവച്ചത്. 

മഞ്ഞ, പിങ്ക് എന്നീ മുൻഗണനാ വിഭാഗം കാർഡ് ഉടമകൾക്ക് റേഷൻ സാധനങ്ങൾ നൽകുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ പ്രത്യേക ബിൽ നൽകുക. ഓരോ റേഷൻ സാധനങ്ങൾക്കും ഉടമകൾക്കു ചെലവാകുന്ന തുകയും കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡിയും വെവ്വേറെ രേഖപ്പെടുത്തിയും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്ന പദ്ധതിയുടെ ലോഗോയും പതിപ്പിച്ചതാണ് പരിഷ്കരിച്ച ബിൽ. ബില്ലിന്റെ അവസാനം ആകെ ചെലവും സബ്സിഡിയും വീണ്ടും രേഖപ്പെടുത്തി കേന്ദ്രം ചെലവഴിക്കുന്ന പണത്തിന്റെ തോത് കാർഡ് ഉടമയെ ബോധ്യപ്പെടുത്തുന്ന തരത്തിലാണു ബിൽ. പരാതികളുണ്ടെങ്കിൽ വിളിക്കാൻ 1967 എന്ന നമ്പറും വെബ്സൈറ്റ് വിലാസവും നൽകിയിട്ടുണ്ട്. പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക് അരിയും ഗോതമ്പും സൗജന്യമാണ്. ആട്ടയ്ക്കും പഞ്ചസാരയ്ക്കും മണ്ണെണ്ണയ്ക്കും മാത്രമാണ് വില ഈടാക്കുന്നത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് കേന്ദ്ര സബ്സിഡി ഇല്ലാത്ത സാധനങ്ങൾ നൽകുമ്പോഴും കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നീല, വെള്ള എന്നീ കാർഡ് ഉടമകൾക്കും മാത്രമാകും കേരളത്തിന്റെ ‘ആന’ചിഹ്നം ഉള്ള ബിൽ ലഭിക്കുക.

English Summary: Ration Distribution stopped due to E-POS machine snag 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com