ADVERTISEMENT

ബാലസോർ∙ രാജ്യത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം കുതിച്ചുയരുമ്പോൾ, ഓർമകളിലേക്ക് മറ്റൊരു ദുരന്ത വെള്ളി കൂടി. ഇന്നലെത്തെ കൂട്ട അപകടത്തിനു കാരണമായ കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റി യാത്രക്കാർ മരിക്കുന്നത് ഇത് ആദ്യ സംഭവമല്ല. ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുൻപും ഇതേ ട്രെയിൻ പാളം തെറ്റി അപകടം സംഭവിച്ചിരുന്നു. ആ അപകടം നടന്നതും ഒരു വെള്ളിയാഴ്ചയായിരുന്നുവെന്ന പ്രത്യേകതയുണ്ട്. അന്ന് മരിച്ചത് 16 പേരും.

കൃത്യമായി പറഞ്ഞാൽ 2009 ഫെബ്രുവരി 13നാണ് കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റി അപകടമുണ്ടായത്. അന്ന് ജാജ്പുർ റോഡ് റെയിൽവേ സ്റ്റേഷൻ അതിവേഗത്തിൽ പിന്നിട്ടതിനു പിന്നാലെ ട്രാക്ക് മാറുമ്പോഴാണ് കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റിയത്. പാളം തെറ്റിയ എൻജിൻ തലകീഴായി മറിഞ്ഞതിനു പിന്നാലെ മറ്റു ബോഗികൾ നാലുപാടും ചിതറിയാണ് അപകടമുണ്ടായത്. അന്ന് രാത്രി 7.30നും 7.40നും ഇടയിലാണ് അപകടം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെയുണ്ടായ അപകടവും ഏതാണ്ട് ഇതേ സമയത്തായിരുന്നു.

എന്നാൽ അതിനുമുൻപും ഹൗറ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 2002 ലായിരുന്നു ആ അപകടം. മാർച്ച് 15നു നെല്ലൂരിൽ വച്ച് ട്രെയിനിന്റെ ഏഴോളം ബോഗികൾ പാളം തെറ്റി. അന്നു നൂറിലധികം പേർക്കു പരുക്കേറ്റിരുന്നു. അപകടത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത് റെയിൽപാളത്തിന്റെ മോശം അവസ്ഥയായിരുന്നു. 

12842 നമ്പർ കൊറമാണ്ഡൽ എക്സ്പ്രസ് ബംഗാളിലെ ഷാലിമാറിനും തമിഴ്നാട്ടിലെ ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ്. 27 മണിക്കൂറും 5 മിനിറ്റും നീളുന്ന യാത്രയിൽ ഈ ട്രെയിൻ പിന്നിടുന്നത് 1662 കിലോമീറ്ററാണ്. കൊറമാണ്ഡ‍ൽ എക്സ്പ്രസിന്റെ ഏറ്റവും കൂടിയ വേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്. 

ഇന്നലെ അപകടത്തില്‍പ്പെട്ട ഷാലിമാര്‍ – ചെന്നൈ കൊറമാണ്ഡല്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്ക് എത്താനായി 867 പേര്‍ ബുക്ക് ചെയ്തിരുന്നതായാണ് ദക്ഷിണ റെയില്‍വേ ഡിആര്‍എം അറിയിച്ചത്. 

ഇന്നലെ രാത്രി ഏഴരയോടെ കൊറമാണ്ഡല്‍ എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകള്‍ ചരക്ക് ട്രെയിനില്‍ ഇടിച്ചു. കുറച്ചു കോച്ചുകള്‍ എതിര്‍വശത്തെ ട്രാക്കില്‍ വരികയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ എക്സ്പ്രസിൽ ഇടിച്ചു. അതോടെ യശ്വന്ത്പുര്‍ – ഹൗറ ട്രെയിനിന്റെ കോച്ചുകളും പാളം തെറ്റി മറിഞ്ഞു.

English Summary: Another Friday, same Coromandel Express derailed in Odisha in 2009

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com