ADVERTISEMENT

കൊൽക്കത്ത∙ ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ടെന്ന് തൃണമൂൽ കോൺഗ്രസ്. 2012ൽ മമത ബാനർജി റെയിൽവേ മന്ത്രിയായിരിക്കെ അവതരിപ്പിച്ച സുരക്ഷാ സംവിധാനം കുറ്റകരമായ രീതിയിൽ ഇവർ അവഗണിച്ചതാണ് ബാലസോറിലെ ട്രെയിൻ ദുരന്തത്തിനു കാരണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകൾക്ക് മാത്രം പ്രാധാന്യം നൽകുന്നതിന്റെ ഫലം കൂടിയാണ് ഈ ദുരന്തമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

‘ട്രെയിനുകളുടെയും ട്രാക്കുകളുടെയും സുരക്ഷയ്ക്കു പകരം ബിജെപിയുടെ ശ്രദ്ധ സമ്പൂർണമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്ദേ ഭാരത് പിആർ വർക്കിലും ഫോട്ടോ സെഷനുകളിലും മാത്രമാണ്. അതിന്റെ ഫലമായാണ് ഒറ്റ രാത്രികൊണ്ട് മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമായതും 900ൽ അധികം പേർക്ക് പരുക്കേറ്റതും’ – ഗോഖലെ ട്വിറ്ററിൽ കുറിച്ചു.

‘‘അപകടത്തിൽ മരിച്ച എല്ലാ ഇന്ത്യക്കാരുടെയും രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ട്. 2012ൽ അവതരിപ്പിച്ച സുരക്ഷാ സംവിധാനം തികച്ചും കുറ്റകരമായ രീതിയിലാണ് അവർ അവഗണിച്ചത്. എന്തെങ്കിലും ഉത്തരവാദിത്ത ബോധമോ മനഃസാക്ഷിയോ കുറച്ചെങ്കിലും ലജ്ജയോ ഉണ്ടെങ്കിൽ അശ്വിനി വൈഷ്ണവ് എത്രയും വേഗം സ്ഥാനമൊഴിയണം’ – ഗോഖലെ കുറിച്ചു.

മോദി സർക്കാർ ‘വന്ദേ ഭാരത്’ പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്ന വിമർശനവും ഗോഖലെ ഉയർത്തിയിട്ടുണ്ട്. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുക മാത്രമല്ല, അതെല്ലാം മോദി നേരിട്ടുതന്നെ ചെന്ന് ഉദ്ഘാടനം ചെയ്യാനും ശ്രദ്ധിക്കുന്നതായി അദ്ദേഹം പരിഹസിച്ചു.

കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഇതുവരെ നടപ്പാക്കിയത് വെറും 2 ശതമാനം ട്രാക്കുകളിൽ മാത്രമാണെന്നും ഗോഖലെ ചൂണ്ടിക്കാട്ടി. ഈ സംവിധാനം ഇതുവരെ സ്ഥാപിക്കാത്ത 98 ശതമാനം ട്രാക്കുകളിലൂടെയാണ് വന്ദേ ഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾ ഓടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ബാലസോറിലെ അപകടം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

English Summary: Trinamool Congress Take A Dig At BJP And PM Modi Over Odisha Train Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com