ADVERTISEMENT

കൊച്ചി∙ ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എ ഗ്രൂപ്പ്. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണു ശ്രമമെങ്കിൽ പഴയ ഗ്രൂപ്പ് സജീവമാകുമെന്നു ബെന്നി ബഹന്നാൻ എംപി മുന്നറിയിപ്പ് നൽകി. ഉമ്മൻ ചാണ്ടിയുടെ മനസ് അറിയേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടായിരുന്നു. വിശ്വാസമില്ലാത്തവരുമായി എങ്ങനെ സഹകരിക്കണം എന്ന് ആലോചിക്കുമെന്നും ബെന്നി ബഹന്നാന്‍ തുറന്നടിച്ചു.

‘‘അർദ്ധരാത്രി വാട്സാപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്കു യോജിച്ചതല്ല. ഓരോരുത്തരെയായി അടർത്തിയെടുത്തു ചിലർ സ്വന്തം ഗ്രൂപ്പുണ്ടാക്കുകയാണ്. കെ. കരുണാകരനും എ.കെ.ആന്റണിയും നേരത്തെ കൂടിയാലോചനകളിലൂടെയാണ് തീരുമാനമെടുത്തിരുന്നത്. ഇപ്പോഴുള്ളവർ അവരല്ലല്ലോ’’ – ബെന്നി ബഹന്നാൻ കുറ്റപ്പെടുത്തി. 

ഡിസിസി യോഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിച്ച് ഇനിയുള്ള പുനഃസംഘടന നടപടികളുമായി നിസ്സഹകരിക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു കോൺഗ്രസിലെ ഐക്യശ്രമങ്ങൾക്ക് എതിരാണു പുനഃസംഘടനയെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നതും. മാനദണ്ഡങ്ങള്‍ ലംഘിച്ചാണു പട്ടിക തയാറാക്കിയതെന്ന് എം.കെ. രാഘവന്‍ എംപിയും ആരോപിച്ചിരുന്നു. വയനാട്ടിലെ ലീഡേഴ്സ് ക്യാംപിൽനിന്നു പുറത്തുവന്ന ഐക്യത്തിന്റെ സ്വരത്തിനു പിന്നാലെയാണ് പുനഃസംഘടനയെചൊല്ലി പാർട്ടിക്കുള്ളിൽ അപസ്വരമുയർന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന സൂചനയാണ് ബെന്നി ബഹന്നാന്റെ വാക്കുകളിലുള്ളതും.

English Summary: Congress 'a' group against reorganization of block presidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com