ഗേറ്റ് തുറക്കാൻ വൈകിയതിൽ തർക്കം; ടോൾ പ്ലാസ ജീവനക്കാരനെ നാലംഗസംഘം അടിച്ചുകൊന്നു
Mail This Article
ബെംഗളൂരു∙ ബൂം ബാരിയർ തുറക്കാൻ വൈകിയെന്ന് ആരോപിച്ച് കർണാടകയിൽ ടോൾ പ്ലാസ ജീവനക്കാരനെ കാറിലെത്തിയ സംഘം മർദിച്ച് കൊലപ്പെടുത്തി. തലസ്ഥാനമായ ബെംഗളൂരുവിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള രാമനഗരയിലെ ബിദാദി നഗരത്തിലാണ് സംഭവം. ടോൾ പ്ലാസ ജീവനക്കാരനായ പവൻ കുമാർ (26) ആണ് മരിച്ചത്. സഹപ്രവർത്തകനായ മഞ്ജുനാഥിനു ഗുരുതരമായി പരുക്കേറ്റു. പ്രതികൾ ബെംഗളൂരു സ്വദേശികളാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും ബിദാദി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മൈസൂരുവിലേക്കു കാറിൽ യാത്ര പോയ നാലംഗ സംഘം ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ബിദാദി ടോൾ പ്ലാസയിലെത്തിയത്. ടോൾ ബൂത്തിലെ ബാരിയർ ഉയർത്താൻ വൈകിയതിനെ ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടായി. കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ നാട്ടുകാർ ഇടപെട്ടു രംഗം ശാന്തമാക്കി. രാത്രി 12 മണിയോടെ പവൻകുമാറും മഞ്ജുനാഥും അത്താഴത്തിനായി ടോൾ ബൂത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ ഇവിടെനിന്ന് ഏതാനും മീറ്ററുകൾ അകലെ കാത്തുനിന്ന നാലു പ്രതികളും ഹോക്കി സ്റ്റിക് ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഓടിപ്പോയ ഇവരെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.
English Summary: Karnataka Toll Plaza Employee, 26, Killed Over Delay In Opening Gate: Cops