അസൗകര്യമുണ്ടെന്ന് ഖർഗെയും സ്റ്റാലിനും; പ്രതിപക്ഷയോഗം മാറ്റിവച്ച് നിതീഷ് കുമാർ
Mail This Article
പട്ന ∙ ഈ മാസം 12നു പട്നയിൽ സംഘടിപ്പിക്കാനിരുന്ന വിശാല പ്രതിപക്ഷ നേതൃയോഗം മാറ്റി വച്ചു. ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാറാണ് യോഗം വിളിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അസൗകര്യം അറിയിച്ചതിനെ തുടർന്നാണു യോഗം മാറ്റിയത്. എല്ലാ നേതാക്കൾക്കും സൗകര്യമുള്ള തീയതി കണ്ടെത്തി ഈ മാസം തന്നെ യോഗം സംഘടിപ്പിക്കാനാണു നിതീഷിന്റെ ശ്രമം.
നേതൃയോഗത്തിൽ പങ്കെടുക്കാമെന്നു സമ്മതിച്ച ഖർഗെ പെട്ടെന്ന് അസൗകര്യം അറിയിച്ചതിന്റെ പിന്നിൽ തൃണമൂൽ കോൺഗ്രസിനോടുള്ള വിയോജിപ്പുണ്ടെന്നും സൂചനകളുണ്ട്. തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ നിർദേശം അനുസരിച്ചാണ് നിതീഷ് നേതൃയോഗത്തിനു പട്ന വേദിയാക്കിയത്. അടുത്തിടെ, ബംഗാളിൽ കോൺഗ്രസ് എംഎൽഎയെ തൃണമൂലിൽ ചേർത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അമർഷമുണ്ട്. ഐക്യ പ്രതിപക്ഷ വികാരത്തിനെതിരാണ് മമതയുടെ നടപടികളെന്നു കോൺഗ്രസ് വിമർശിച്ചിരുന്നു.
English Summary: Opposition unity meet postponed as party chiefs weren’t available: Nitish Kumar