സഹസംവിധായിക കരാട്ടെ ബ്ലാക്ക് ബെൽറ്റ്, ദുബായിൽ ട്രെയിനർ; പ്രിയ കുടുംബം ഉപേക്ഷിച്ചു സുരഭിക്കൊപ്പം
Mail This Article
കുന്നംകുളം∙ എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭിയുടെ ‘പ്രൊഫൈൽ’ കണ്ട് പൊലീസ് അമ്പരന്നു. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ സുരഭി ഒരു വർഷത്തിലേറെ ദുബായിൽ ഫിറ്റ്നസ് ട്രെയിനറായിരുന്നു. അറിയപ്പെടുന്ന 2 ചാനലുകളിൽ സീരിയൽ അസി. ഡയറക്ടറായി ജോലിചെയ്തു.
പ്രമുഖ സീരിയൽ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സുരഭി തന്നെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ്. താൻ ഫാഷൻ ഡിസൈനറാണെന്നും സുരഭി പൊലീസിനോടു പറഞ്ഞു. രണ്ടരലക്ഷം രൂപ വിലയുള്ള സ്പോർട്സ് ബൈക്കിലായിരുന്നു സുരഭിയുടെ സഞ്ചാരം. ഈ ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമാണു സമൂഹമാധ്യമ പേജുകളിൽ നിറയെ. ബൈക്കിൽ കൈവിട്ടു സഞ്ചരിക്കുന്നതും അഭ്യാസങ്ങൾ നടത്തുന്നതുമെല്ലാം പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പല മേഖലകളിൽ മികവുണ്ടെങ്കിലും ലഹരിമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടുപോയെന്നാണു പൊലീസിനു ലഭിക്കുന്ന സൂചനകൾ.
ഇന്നലെയാണ് 7.5 ഗ്രാം എംഡിഎംഎയുമായി ചൂണ്ടൽ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂർ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെ കൂനംമൂച്ചി ഭാഗത്തു നിന്നു പൊലീസ് പിടികൂടിയത്. ഒരുമിച്ചു ജീവിക്കുന്ന ഇവർ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകൾ വിൽപന നടത്തുകയാണെന്നു കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.
ഇരുചക്ര വാഹനത്തിൽ ലഹരിമരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ടു പിടികൂടി. ഇവർ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. 9000ലേറെ ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണു പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ചു സുരഭിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
English Summary: Assistant Director and friend arrested in MDMA Case-Updates