‘അമിത് ഷായുമായി ‘കരാർ’ ഇല്ല; ചർച്ചയുടെ വിവരങ്ങൾ സർക്കാർ തന്നെ ചോർത്തി’

Mail This Article
ന്യൂഡൽഹി∙ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടു സമരരംഗത്തുള്ള ഗുസ്തി താരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുപറയരുതെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശമെന്ന് സമരത്തിന്റെ മുൻനിരയിലുള്ള ഗുസ്തിതാരമായ ബജ്‌രംഗ് പുനിയ. അമിത് ഷായുമായി യാതൊരു ‘കരാറും’ ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതെന്നും ബജ്‌രംഗ് പുനിയ ദേശീയമാധ്യമത്തോടു പറഞ്ഞു.
പ്രതിഷേധ സമരം അവസാനിച്ചിട്ടില്ലെന്നും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന കാര്യം ആലോചിക്കുകയാണെന്നും താരം വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം നടന്ന ഗുസ്തിതാരങ്ങൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ താരങ്ങളോടു പറഞ്ഞെന്നാണു വിവരം. ശനിയാഴ്ച രാത്രി 11ന് അദ്ദേഹത്തിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.
സമരരംഗത്തുള്ള ഗുസ്തി താരങ്ങളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവർ ഔദ്യോഗിക ജോലികളിൽ തിരികെ പ്രവേശിച്ചിരുന്നു. റെയിൽവേ മന്ത്രാലയത്തിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (സ്പോർട്സ്) പദവിയിലാണു മൂവരും ജോലി ചെയ്യുന്നത്. ഇതോടെ അമിത് ഷായുമായി താരങ്ങൾ ഒത്തുതീർപ്പിൽ എത്തിയെന്ന് ആക്ഷേപം ഉയർന്നു. ചർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറയരുതെന്നാണ് നിർദേശം നൽകിയതെന്നും എന്നാൽ അവർ തന്നെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് ബജ്‌രംഗ് പുനിയ ആരോപിച്ചു.
English Summary: "No Deal With Amit Shah, Protests To Continue": Wrestler Bajrang Punia