കീവ്∙ ദക്ഷിണ യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലയില്‍ അണക്കെട്ട് തകർന്നു. അണക്കെട്ട് തകർത്തത് റഷ്യയാണെന്നാണെന്നാണ് യുക്രെയ്‌ന്റെ ആരോപണം. എന്നാൽ അണക്കെട്ടു തകർത്തതിന്റെ ഉത്തരവാദിത്തം യുക്രെയ്നാണെന്ന് റഷ്യയും ആരോപിക്കുന്നു.
തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിർമിച്ചത്. ഇവിടെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്. ഡാം തകർന്നതോടെ യുദ്ധഭൂമിയിലേക്ക് ജലം ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടുണ്ട്.
ക്രീമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടിൽ നിന്നാണ്. 2014 മുതൽ റഷ്യൻ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവർത്തിക്കുന്നത്. അണക്കെട്ട് തകർത്തത് റഷ്യൻ സൈന്യമാണെന്ന് യുക്രെയ്ൻ സൈന്യം ആരോപിച്ചു. ‘റഷ്യൻ സൈന്യം കഖോവ്ക ഡാം തകർത്തു’– എന്നാണ് യുക്രെയ്ൻ സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം ആരോപണം റഷ്യ തള്ളി. സ്ഫോടനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോൾ ഇതൊരു ഭീകരാക്രമണമാണെന്നും പിന്നിൽ യുക്രെയ്‌നാണെന്നുമാണ് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
English Summary: Russian Strikes Blow Up Soviet-Era Dam, Massive Flood Unleashed