വിദ്യാർഥിനിയുടെ ആത്മഹത്യ: കോളജ് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ നിർദേശം
Mail This Article
കാഞ്ഞിരപ്പള്ളി∙ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനു പിന്നാലെ, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് അടച്ചു. അനിശ്ചിത കാലത്തേക്കാണ് കോളജ് അടച്ചത്. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി. മാനേജ്മെന്റും വിദ്യാർഥികളുമായി ഇന്നും ചർച്ച നടക്കും.
അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷിനെ (20) വെള്ളിയാഴ്ച രാത്രിയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ സമരത്തിനിടെ സംഘർഷമുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, പ്രസിഡന്റ് ബി.ആഷിഖ്, ജോയിന്റ് സെക്രട്ടറി പി.ജെ.സഞ്ജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രദ്ധയുടെ ഫോൺ കോളജ് അധികൃതർ പിടിച്ചെടുത്തെന്നും തുടർന്നുള്ള മാനസിക പീഡനമാണു മരണത്തിലേക്കു നയിച്ചതെന്നുമാണ് എസ്എഫ്ഐയുടെ ആരോപണം. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശ്രദ്ധയുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസിനു കൈമാറിയിട്ടുണ്ടെന്നും കോളജ് അധികൃതർ അറിയിച്ചിരുന്നു.
വിദ്യാർഥിനിയുടെ മരണത്തെപ്പറ്റി അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി ആർ.ബിന്ദു ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കു നിർദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രാഥമികാന്വേഷണത്തിൽ ദുരൂഹത ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
English Summary: Amal Jyothi College closed due to Protest over Student Sradha's Suicide