'ആവശ്യങ്ങൾ അംഗീകരിച്ചില്ല'; അമൽജ്യോതിയിൽ വീണ്ടും സംഘർഷം, നാളെ മന്ത്രിതല ചർച്ച
Mail This Article
കോട്ടയം∙ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ വീണ്ടും സംഘർഷം. ക്യാംപസിനുള്ളിൽ പൊലീസും വിദ്യാർഥികളും നേർക്കുനേർ ഏറ്റുമുട്ടി. ആവശ്യങ്ങൾ മാനേജുമെന്റ് അംഗീകരിച്ചില്ലെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രതിഷേധങ്ങളെ തുടര്‍ന്നു കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനീയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയണമെന്ന് അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം വിദ്യാര്‍ഥികള്‍ തള്ളി. ശ്രദ്ധയ്ക്കു നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നാണു വിദ്യാര്‍ഥികളുടെ നിലപാട്.
വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കു പരിഹാരം കാണാൻ വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും സഹകരണ മന്ത്രി വി.എൻ.വാസവനും ചർച്ച നടത്തും. ബുധനാഴ്ച രാവിലെ 10നു കോളജിൽ വച്ചാണു ചർച്ച.
ഹോസ്റ്റൽ മുറിയിൽ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചാണു പ്രതിഷേധം. അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷിനെ (20) വെള്ളിയാഴ്ച രാത്രിയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം തിരുവാങ്കുളം പുതുർക്കപ്പറമ്പിൽ പി.പി.സതീഷിന്റെയും ദയയുടെയും മകളാണ് ശ്രദ്ധ.
English Summary: Students in Amal Jyothi College Of Engineering continue protest