കാനഡയിൽ കാട്ടുതീ പടരുന്നു: വായുമലിനീകരണം രൂക്ഷം; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ
Mail This Article
വാഷിങ്ടൺ∙ കാനഡയിലെ കാട്ടുതീ ഗുരുതരമായ അമേരിക്കന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോർട്ട്. ടൊറന്റോ, ഒന്റാരിയോ, ക്യുബെക്ക് എന്നീനഗരങ്ങളിൽ പുകപടലങ്ങൾ നിറഞ്ഞ് അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. ന്യൂയോർക്ക് നഗരത്തിലെ വായു ശ്വാസയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നും റിപ്പോർട്ടുണ്ട്.
160ഓളം തീപിടിത്തങ്ങളുണ്ടായ ക്യൂബക്കിലെ സ്ഥിതിയും പരിതാപകരമാണ്. കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിലെ വായുനിലവാരം മോശമാണെന്നും ഈ വായു ശ്വസിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനിടയുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ടോറന്റോയിലും സ്ഥിതി വ്യത്യസ്തമല്ല. വടക്കുകിഴക്കൻ യുഎസില്‍ വായുനിലവാരം മോശമായതിനാൽ നിരവധിപേർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകുന്നുണ്ട്.
പ്രഭാതത്തിൽ പുകപടലം നിറഞ്ഞ് ഓറഞ്ച് നിറത്തിലുള്ള ന്യൂയോർക്ക് നഗരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ജനങ്ങൾ വ്യായാമം ചെയ്യുന്നതു പോലും വീടിനകത്തേക്കു മാറ്റണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. പുകവലിയുടെ തോതു കുറയ്ക്കാനും നിർദേശമുണ്ട്. അല്ലാത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സാധാരണയുണ്ടാകുന്നതിലും കൂടുതലായി ഇത്തവണ കാനഡയിൽ കാട്ടുതീ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഈ വേനൽകാലത്ത് കാനഡയിൽ ഉണ്ടാകുന്നത്. അന്തരീക്ഷ താപനിലയും ഉയർന്നു. ഹെക്ടർ കണക്കിനു പ്രദേശത്തേക്കു തീ പടർന്നു. പത്തുവർഷത്തിനിടെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബ്രിട്ടിഷ് കൊളംബിയ, ആൽബെർട്ട, ഒന്റാറിയോ, നോവ, സ്കോട്ടിയ എന്നിവിടങ്ങളിലാണ് പ്രധാന തീപിടിത്തങ്ങൾ ഉണ്ടായത്.
English Summary: Canada wildfire smoke threatens health of millions