ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിക്കു പാർട്ടിയിൽ വലിയ ചുമതലകൾ നൽകാനൊരുങ്ങി കോൺഗ്രസ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ മുൻനിരയിൽ പ്രിയങ്കയും ഉണ്ടാകുമെന്നാണു സൂചന. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണു പ്രിയങ്ക.
യുഎസ് പര്യടനം കഴിഞ്ഞ് രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷമേ പ്രിയങ്കയുടെ റോളിനെപ്പറ്റി അന്തിമ തീരുമാനമുണ്ടാകൂയെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹിമാചൽ പ്രദേശ്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുലിനൊപ്പം റാലികളിലും പൊതുപരിപാടികളിലും പ്രിയങ്കയും സജീവമായിരുന്നു. രണ്ടിടത്തും വിജയിച്ച് കോൺഗ്രസിനു സർക്കാർ രൂപീകരിക്കാനുമായി.
ഈ വിജയങ്ങളുടെ പശ്ചാത്തലത്തിലാണ്, ഉത്തർപ്രദേശിൽ മാത്രമായി പ്രിയങ്കയെ ഒതുക്കേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചതെന്നാണു വിവരം. പ്രതിപക്ഷസഖ്യത്തെ ആശ്രയിച്ചാകും യുപിയിൽ പ്രിയങ്കയുടെ ഇടപെടൽ. പ്രതിപക്ഷ സഖ്യത്തിനൊപ്പമാണ് കോൺഗ്രസ് മത്സരിക്കുന്നതെങ്കിൽ പ്രിയങ്ക തീർച്ചയായും യുപിയിൽനിന്നു മടങ്ങും. കോൺഗ്രസ് തനിയെ മത്സരിക്കാനാണു തീരുമാനമെങ്കിൽ പ്രിയങ്കയുടെ നീക്കത്തിൽ മാറ്റമുണ്ടായേക്കാമെന്നും പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ പ്രിയങ്കയാകും പ്രചാരണത്തിന്റെ മുഖം.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപാണു പ്രിയങ്കയ്ക്കു യുപിയുടെ ചുമതല നൽകിയത്. സംസ്ഥാനത്തു രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടു. റായ്ബറേലിയിൽനിന്നു സോണിയ ഗാന്ധി മാത്രമാണു യുപിയിൽ ജയിച്ച ഏക കോൺഗ്രസ് സ്ഥാനാർഥി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ രണ്ടിടത്തു മാത്രമാണു പാർട്ടിക്കു ജയിക്കാനായത്. എന്നാൽ, ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും വിജയം കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി. പ്രിയങ്കയുടെ സാന്നിധ്യം തുടർവിജയം സമ്മാനിക്കുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.
English Summary: Congress likely to take Priyanka Gandhi off UP for a bigger national role