ADVERTISEMENT

തിരുവനന്തപുരം∙ എസ്എഫ്ഐ കടന്നു പോകുന്നത് മുൻപില്ലാത്ത വിധത്തിലുള്ള വിവാദങ്ങളിലൂടെ. വിദ്യാർഥി സംഘടനാ നേതൃത്വമുണ്ടാക്കുന്ന വിവാദങ്ങൾക്കു നിരന്തരം മറുപടി പറയേണ്ടിവരുന്നത് സിപിഎം നേതൃത്വത്തെയും അലോസരപ്പെടുത്തുന്നു. എസ്എഫ്ഐ നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങളെല്ലാം ഒടുവിൽ കേന്ദ്രീകരിക്കപ്പെടുന്നത് സർക്കാരിനെതിരെയാണ്. ഭരണത്തിന്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിലുള്ള എസ്എഫ്ഐ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ സർക്കാരും ഗൗരവത്തോടെ കാണുന്നു.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയത് പാർട്ടിയെ ദേശീയതലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം വിവാദമായതോടെ എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു പകരം കമ്മിറ്റിയെ നിയമിച്ചു.

എം.വി.ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായശേഷം നടത്തിയ ആദ്യ ഇടപെടലുകളിലൊന്ന് തലസ്ഥാന ജില്ലയിലെ എസ്എഫ്ഐ നേതൃത്വത്തിലെ ശുദ്ധീകരണമായിരുന്നു. ആരോപണങ്ങളുടെ നീണ്ടനിരയെ അഭിമുഖീകരിച്ചിരുന്ന ജില്ലയിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെ സിപിഎം ജില്ലാ നേതൃത്വം നടപടിക്കു നിർബന്ധിതമായത് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ കർശന നിർദേശത്തോടെയാണ്.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥാനത്തുനിന്നു നീക്കി. ഇരുവരും മദ്യപിച്ച് ഡാൻസ് ചെയ്യുന്നു എന്ന പ്രചാരണത്തോടെ വിഡിയോ പുറത്തുവന്നതോടെയായിരുന്നു നടപടി. സംഘടനാ നേതൃത്വത്തിലെത്താൻ പ്രായം കുറച്ചു കാണിച്ചെന്നും അതിനു നിർദേശിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂർ നാഗപ്പനാണെന്നും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ജെ.ജെ.അഭിജിത് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നതും പാർട്ടിക്കു നാണക്കേടായി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പനു പകരം വി.ജോയ് സെക്രട്ടറിയായതോടെ ഇടക്കാലത്ത് പ്രശ്നങ്ങള്‍ ഒതുങ്ങിയെങ്കിലും കാട്ടാക്കട ക്രിസ്ത്യൻ കോളജിൽനിന്നു കേരള സർവകലാശാലയിലേക്ക് അയച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ പട്ടികയിൽ വിജയിയുടെ പേരിനു പകരം എസ്എഫ്ഐ നേതാവിന്റെ പേര് ഉൾപ്പെടുത്തിയത് വിവാദമായി. പ്രിന്‍സിപ്പലിനെ മാറ്റാൻ നിർദേശിച്ച സർവകലാശാല ഡിജിപിക്കു പരാതി നൽകി. 

എസ്എഫ്ഐ ഏരിയാ സെക്രട്ടറി വിശാഖിനെ സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കി. ആൾമാറാട്ട കേസിൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കാട്ടാക്കട പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ട് 17 ദിവസമായി. കൗൺസിലർ സ്ഥാനത്തേക്കു വിജയിച്ച പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഒന്നാംപ്രതിയും മുൻ പ്രിൻസിപ്പലുമായ ജി.ജെ.ഷൈജു മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.

ഈ വിവാദം കെട്ടടങ്ങുന്നതിനു മുൻപാണു സംസ്ഥാന തലത്തിൽ രണ്ടു നേതാക്കൾക്കെതിരെ ആരോപണം ഉയർന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചു എന്നാണ് ആരോപണം. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ചതിന് എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. തനിക്കെതിരെ കരുതിക്കൂട്ടി ചിലർ ചെയ്ത തിരിമറിയാണെന്ന് ആർഷോ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആർഷോ കുറ്റക്കാരനല്ലെന്നു പറഞ്ഞ മഹാരാജാസ് കോളജ് അധികൃതർ മുൻ നിലപാട് തിരുത്തി. ഇടത് അധ്യാപക സംഘടനയിലുള്ളവരാണ് ആർഷോയ്ക്കെതിരെ നീക്കം നടത്തിയതെന്ന് പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. 

English Summary: CPM defends SFI controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com