ADVERTISEMENT

കോട്ടക്കൽ നഗരമധ്യത്തിൽ പ്രധാന റോഡിന്റെ അരികിലായി നിർത്തിയിട്ടിരിക്കുന്ന കാർ. ഒരു പെൺകുട്ടി അതിന്റെ മുന്നിലെ ഡോർ തുറന്ന് എന്തോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാർ അപ്രതീക്ഷിതമായി പിന്നിലേക്ക് ഉരുളുന്നു. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്കു നീങ്ങുന്ന വാഹനം, ഒരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വീണ്ടും മുന്നോട്ട് (അല്ല, പിന്നോട്ട്). വാഹനങ്ങൾക്കു ട്രാക്ക് മാറാനുള്ള മീഡിയനിടയിലെ സ്ഥലത്തുകൂടി എതിർ ദിശയിൽ വാഹനങ്ങൾ വരുന്ന റോഡിലേക്ക് കടക്കുന്ന കാർ പിന്നോട്ടോടി മീഡിയനിൽ ചെന്ന് ഇടിക്കുന്നു.

ഇതിനിടെ വാഹനത്തിലുള്ള സ്ത്രീകളുടെയും വഴിയാത്രക്കാരുടെയും അലറിക്കരച്ചിൽ. ഏതു നിമിഷവും അപകടം സംഭവിക്കുമെന്ന് ഉറപ്പിച്ച് ആളുകൾ നടുങ്ങി നിൽക്കെ, അതുവഴി ബൈക്കിൽ വന്ന ഒരാൾ ഒരു നിമിഷം പോലും പാഴാക്കാതെ ബൈക്ക് റോഡിൽ നിർത്തി ഹെൽമറ്റും ഊരിവച്ച് കാറിലേക്ക് ചാടിക്കയറുന്നു. മീഡിയനിൽ ഇടിച്ച് മുന്നോട്ടു നീങ്ങാനൊരുങ്ങിയ വാഹനം ബ്രേക്ക് ചവിട്ടി നിർത്തി അപകടം ഒഴിവാക്കുന്നു.

ഇന്നലെ മുതൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് വലിയ ചർച്ചയായ ഒരു വിഡിയോയിലെ രംഗമാണിത്. കോട്ടയ്ക്കൽ നഗര മധ്യത്തിൽ നിർത്തിയിട്ട കാർ പിന്നോട്ടുരുണ്ട് അപകടത്തിലേക്കു നീങ്ങുമ്പോൾ, രക്ഷകനായെത്തിയ ആ ബൈക്ക് യാത്രികൻ. ആരാണയാൾ?

കേരളം ചോദിച്ച ആ ചോദ്യത്തിന് ഇതാ ഉത്തരമായിരിക്കുന്നു. കോഴിച്ചെന സ്വദേശിയും കെഎസ്എഫ്ഇയുടെ കോട്ടയ്ക്കൽ ശാഖയിലെ ജീവനക്കാരനുമായ സുധീഷ്‍ എന്ന വ്യക്തിയാണ്, അവസരോചിതമായ പ്രവർത്തനത്തിലൂടെ അപകടം ഒഴിവാക്കി കയ്യടി നേടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണു സംഭവം നടന്നതെന്നു സുധീഷ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

‘‘തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം നടക്കുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് ഓഫിസിലേക്കു മടങ്ങി വരികയായിരുന്നു. ചങ്കുവെട്ടി ഭാഗത്തുനിന്ന് കോട്ടയ്‌ക്കലിലേക്കാണ് ഞാൻ വന്നത്. ഓഫിസിന്റെ മുന്നിലാണ് ഈ സംഭവം നടക്കുന്നത്. ഞങ്ങളുടെ ഓഫിസിനു താഴെ ഫെഡറൽ ബാങ്കാണ്. അവിടേക്കു വന്നതാണു കാറിലുണ്ടായിരുന്ന ആളുകൾ.

വണ്ടി ഓഫാക്കാതെ ഓടിച്ചിരുന്നയാൾ എടിഎമ്മിലേക്കു പോയതായിരുന്നു. ഇതിനിടെ കുട്ടികൾ വാഹനത്തിൽനിന്നു പുറത്തിറങ്ങിയിരുന്നു. ഉള്ളിലുള്ള ആരോ എന്തോ ചെയ്തതാണെന്നു തോന്നുന്നു. ഓട്ടമാറ്റിക് വാഹനമാണ്. എന്താണു സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ല. വണ്ടി പെട്ടെന്ന് പിന്നിലേക്ക് നീങ്ങുന്നതാണ് ഞാൻ കാണുന്നത്.

വാഹനം നിർത്തിയ സമയത്ത് സ്റ്റിയറിങ് വളച്ചാണു വച്ചിരുന്നത്. അതുകൊണ്ട് പിന്നിലേക്ക് ഉരുണ്ട വാഹനം വളഞ്ഞാണ് നീങ്ങിയത്. അങ്ങോട്ട് ചെറിയൊരു ഇറക്കമാണ്. എന്റെ മുന്നിലൂടെയാണ് കാർ അപ്പുറത്തേക്കു പോയത്. ഈ സമയം ഒരു ഡോർ തുറന്നു കിടക്കുകയായിരുന്നു. അതുകൊണ്ട് ലോക്കല്ലെന്ന് മനസിലായി. ബൈക്ക് നിർത്തി ഓടിച്ചെന്ന് ഡോറിൽ പിടിച്ച് വലിച്ചുനോക്കി. അതു തുറന്നുകിട്ടി. ഉടനെ അതിൽ കയറിയിരുന്നു. അപ്പോഴേക്കും കാർ പിന്നിലെ മീഡിയനിൽ ഇടിച്ചുനിന്ന് മുന്നോട്ട് നീങ്ങാൻ തുടങ്ങുകയായിരുന്നു. ബ്രേക്ക് ചവിട്ടി വണ്ടി നിർത്തിയ ശേഷം എൻജിൻ ഓഫാക്കി.’

സംഭവത്തിന്റെ വിഡിയോ കണ്ട് ആർടിഒ വിളിച്ചിരുന്നുവെന്ന് സുധീഷ് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം അന്വേഷിച്ചു. വ്യാഴാഴ്ച വൈകിട്ട് പരപ്പനങ്ങാടി ഓഫിസിലേക്ക് ചെല്ലാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീഷ് പറഞ്ഞു.

English Summary: P Sudheesh, the saviour of car passengers in the viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com