ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസരംഗം സിപിഎം കുട്ടിച്ചോറാക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജരേഖാ നിർമാണം നടക്കുന്നത് ആദ്യമല്ല. വിദ്യാഭ്യാസ മേഖലയിൽ ഭരണത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് എന്തും നടക്കുമെന്ന അവസ്ഥയാണ്. അധ്യാപികയാകാൻ മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ വിദ്യയ്ക്കു നേതാക്കളുടെ പരിരക്ഷയുണ്ട്.

സർവകലാശാലയിൽ ഭാരവാഹിയാകാൻ രേഖകൾ തിരുത്തിയതും കേരളം കണ്ടു. ഒന്നിലും അറസ്റ്റോ നിയമനടപടിയോ ഉണ്ടാകുന്നില്ല. എസ്എഫ്ഐ നേതാക്കളെ മന്ത്രിമാരടക്കം ന്യായീകരിച്ച് രംഗത്തുവരികയാണ്. ഭാര്യമാർക്കു നിയമനം നൽകാൻ ചട്ടം ലംഘിക്കുന്ന നേതാക്കളുടെ വഴിയേതന്നെയാണു വിദ്യാർഥി നേതാക്കളുടെ പോക്ക്. യോഗ്യതയുള്ളവർ നിയമനം കാത്തു പുറത്തു നിൽക്കുമ്പോൾ നിരന്തരം ഉണ്ടാകുന്ന ഇത്തരം കേസുകളിൽ ആസൂത്രിതമായ, സംഘടിതമായ നീക്കങ്ങളുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.

ആദായനികുതിയിലെ വെട്ടിപ്പ് ബിബിസി തുറന്നു സമ്മതിച്ച സ്ഥിതിക്ക് സിപിഎം പൊളിറ്റ്‌ബ്യൂറോ മാപ്പ് പറയുമോ എന്നു കേന്ദ്രമന്ത്രി ചോദിച്ചു. റെയ്ഡ് രാഷ്ട്രീയ പ്രതികാരമെന്ന പ്രസ്താവന സിപിഎം പിൻവലിക്കണം. കള്ളക്കടത്തും കള്ളക്കണക്കും ഉണ്ടെങ്കിൽ ഓഫിസുകളിൽ ചുമതലപ്പെട്ടവർ പരിശോധന നടത്തും. രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്. രാഹുൽ ഗാന്ധിയാണെങ്കിലും ബിബിസി ആണെങ്കിലും അഴിമതി നടത്തിയവർ നിയമത്തിനു മുന്നിലേക്ക് വരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

∙ ‘ബ്രഹ്മപുരം പാഠമാകണം’

കൊച്ചി ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയുടെ ബാക്കിപത്രമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സുതാര്യമല്ലാത്ത കരാറും ചട്ടലംഘനങ്ങളുമാണ് ഒരാഴ്ചയോളം കൊച്ചിയെ ശ്വാസം മുട്ടിച്ച അഴിമതിപ്പുകയ്ക്ക് പിന്നിൽ. മേയർമാരുടെയും റസിഡന്‍റ് വെൽഫയർ അസോസിയേഷനുകളുടെയും അഖിലേന്ത്യ ഉച്ചകോടി ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീരാത്ത തീക്കളി: രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ വൈകിട്ടോടെ തീപിടിത്തമുണ്ടായപ്പോൾ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായപ്പോൾ. ഫയൽ ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ നെടുംതൂണാണ് അധികാര വികേന്ദ്രീകരണം. സുതാര്യതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും അതിനെ മുന്നോട്ടു കൊണ്ടുപോകാനാകണം. രാജ്യത്തെ നഗരങ്ങൾ മുൻപില്ലാത്ത വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സ്വച്ഛ് ഭാരത് മിഷനും അമൃത് പദ്ധതിയും നഗരങ്ങളുടെ മുഖഛായ മാറ്റി. 11 കോടി ശുചിമുറികൾ നിർമിച്ചു. 134 ലക്ഷം കുടിവെള്ള പൈപ്പ് കണക്‌ഷനുകൾ അനുവദിച്ചു.

നഗരങ്ങളിൽ താമസിക്കുന്ന ഭവനരഹിതർക്ക് 3 വർഷത്തിനിടെ 2244.36 കോടി രൂപ അഭയകേന്ദ്രങ്ങൾക്കായി അനുവദിച്ചു. മേയർമാരും കോർപറേഷൻ ഭാരവാഹികളും ജനങ്ങളുമായി സംവദിക്കാൻ സാങ്കേതികത വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുരളീധരൻ പറഞ്ഞു. നഗരവികസനത്തിലും ആസൂത്രണത്തിലും റസിഡന്റ്സ് വെൽഫയർ അസോസിയേഷനുകൾ നടത്തിവരുന്ന ഇടപെടലുകളെ കേന്ദ്രമന്ത്രി അനുമോദിച്ചു.

English Summary: V Muraleedharan slams CPM and SFI for degrading Kerala's higher education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com