കൊച്ചി∙ ഇടുക്കി ചിന്നക്കനാലില്‍ ആന പ്ലാസ്റ്റിക് തിന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 24 മണിക്കൂറിനകം നടപടി വേണമെന്ന് കോടതി നിർദേശിച്ചു. പ്ലാസ്റ്റിക് ഉടന്‍ നീക്കാനും കോടതി ഉത്തരവിട്ടു. ചിന്നക്കനാല്‍ പഞ്ചായത്തിലെ വേസ്റ്റ് കുഴി എന്നറിയപ്പെടുന്ന ഭാഗത്ത് പ്ലാസ്റ്റിക് തിന്നുന്ന കുട്ടിയാനയുടെയും പിടിയാനയുടെയും ദൃശ്യങ്ങൾ തിങ്കളാഴ്ചയാണു പുറത്തുവന്നത്.
ചിന്നക്കനാൽ പഞ്ചായത്തിലെ മുഴുവൻ മാലിന്യവും തള്ളുന്ന സ്ഥലത്തുനിന്നാണ് ആനകൾ പ്ലാസ്റ്റിക് തിന്നത്. പച്ചക്കറികൾക്കൊപ്പമാണ് ആനകൾ പ്ലാസ്റ്റിക്കും ഭക്ഷിച്ചത്. ആനകളുടെ ആവാസ മേഖലയിലാണ് പഞ്ചായത്തിന്റെ മാലിന്യം തള്ളലെന്ന് ആക്ഷേപമുണ്ട്. രാത്രിയും പകലും കാട്ടാനക്കൂട്ടം സഞ്ചരിക്കുന്ന വഴിയാണിത്. നേരത്തേ ഇവിടെ തള്ളിയ മാലിന്യം പഞ്ചായത്ത് മണ്ണിട്ടുമൂടിയിരുന്നു. മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് കത്ത് നൽകി.
English Summary: Kerala High Court intervene in wild elephants eating plastic issue at Chinnakanal