രാഘവ് ഛദ്ദയ്ക്ക് ടൈപ്പ് 7 വസതി: ഉടൻ ഒഴിയേണ്ടന്ന് ഡൽഹി കോടതി
Mail This Article
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ വസതി ഒഴിയണമെന്ന ഉത്തരവ് മരവിപ്പിച്ച് കോടതി. ഒരുവർഷം മുമ്പ് സെൻട്രൽ ഡൽഹിയിലെ പ്രഥാൻ റോഡിലാണ് രാഘവ് ഛദ്ദയ്ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് വസതി അനുവദിച്ചത്.
എന്നാൽ ആദ്യമായി എംപിയായ അദ്ദേഹത്തിന്റെ ഗ്രേഡിനു നൽകാവുന്നതിനേക്കാൾ ഉയർന്ന തലത്തിലുള്ള വസതിയാണ് നൽകിയതെന്ന് കാണിച്ചാണ് വസതി ഒഴിയണമെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചത്. തുടർന്ന് രാഘവ് ഛദ്ദ കോടതിയെ സമീപിക്കുകയായിരുന്നു. രാഘവ് ഛദ്ദ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും അതിനാൽ ഉടൻ തന്നെ പുറത്താക്കാൻ സാധിക്കില്ലെന്നും പട്യാല കോടതി വിലയിരുത്തി.
2022 ജൂലൈ ആറിന് ടൈപ്പ് 6 വസതിയാണ് രാഘവ് ഛദ്ദയ്ക്ക് അനുവദിച്ചത്. തുടർന്ന് അപേക്ഷ നൽകിയതനുസരിച്ച് സെപ്റ്റംബറിൽ രാജ്യസഭാ സെക്രട്ടേറിയറ്റ് ടൈപ്പ് 7 വസതി നൽകുകയായിരുന്നു.
ആദ്യതവണ എംപിയായ രാഘവ് ഛദ്ദയ്ക്ക് ടൈപ്പ് 7 വസതി നൽകാൻ സാധിക്കില്ലെന്ന് രാജ്യസഭാ ഹൗസിങ് കമ്മിറ്റി മേധാവി സി.എം. രമേശ് കോടതിയെ അറിയിച്ചു. മുൻ കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, മുൻ ഗവർണർമാർ എന്നിവർക്കാണ് ടൈപ്പ് 7 വസതി അനുവദിക്കുന്നത്. ബിജെപി എംപി രാധാമോഹൻ ദാസിനെയും ടൈപ്പ് 7 വസതിയിൽനിന്ന് ൈടപ്പ് 5 വസതിയിലേക്കു മാറ്റി. രാജ്യസഭാ ചെയർമാനാണ് വസതികൾ അനുവദിച്ചു നൽകിയത്. എന്നാൽ വസതി അനുവദിക്കുന്നതിൽ ഹൗസിങ് കമ്മിറ്റി മാറ്റം വരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസ് ജൂലൈ പത്തിന് വീണ്ടും പരിഗണിക്കും.
English Summary: Raghav Chadha vs Rajya Sabha Secretariat Over Bungalow