ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ അഞ്ചു ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണു തീരുമാനം. തിരിച്ചെടുത്ത നടപടി പരിശോധിക്കാൻ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നു കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ മല്ലികാ ഗോപിനാഥ് മനോരമ ന്യൂസിനോടു പറഞ്ഞു. 

പീഡന കേസിൽ അറസ്റ്റിലായ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ എം.എം.ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു യുവതിയുടെ പരാതി. നഴ്സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ദിവസ വേതനക്കാരന്‍ തുടങ്ങിയവർ മുറിയില്‍ ഔദ്യോഗിക വേഷത്തിലെത്തി മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ചു യുവതി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു രേഖാമൂലം പരാതി നല്‍കിയിരുന്നു. ജീവനക്കാർ ധരിച്ചിരുന്ന യൂണിഫോമിന്റെ നിറം അടക്കമുള്ള കാര്യങ്ങൾ യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കി തീര്‍ക്കണമെന്നും സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിനും പൊലീസിനും ആശുപത്രി അധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നു പറയണമെന്നും ഇവര്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ആരോപണം. യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനു രൂപീകരിച്ച സമിതിക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി. തുടർന്ന് അഞ്ചു പേരെ സസ്പെൻഡ് ചെയ്തു. എന്നാൽ പിന്നീട് ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇവരുടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നു സസ്പെൻഷൻ പിൻവലിച്ച നടപടി റദാക്കിയത്. 

English Summary: suspention withdrawal of employees who threatened vicitm in kozhikode medical college rape case is nullified 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com